പ്രവാസി വ്യവസായിയുടെ ആത്മഹത്യ: അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്ത നഗരസഭാ സെക്രട്ടറിയെ തിരിച്ചെടുത്തു
കണ്ണൂരിൽ പ്രവാസി വ്യവസായിയുടെ ആത്മഹത്യയെ തുടർന്ന് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്ത ആന്തൂർ നഗരസഭാ സെക്രട്ടറിയെ തിരിച്ചെടുത്തു. എം.കെ.ഗിരീഷിനെയാണ് തിരിച്ചെടുത്തത് . കാഞ്ഞങ്ങാട്ട് നഗരസഭാ സെക്രട്ടറിയായാണ് നിയമനം. പ്രവാസി സാജൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ഗിരീഷിനെ സസ്പെൻഡ് ചെയ്തിരുന്നത്.
സാജന്റെ ഉടമസ്ഥതയിലുള്ള പാർഥാസ് കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വീഴ്ചയുണ്ടായി എന്നാരോപിച്ചായിരുന്നു നടപടി. എന്നാൽ ഗിരീഷിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഉത്തര മേഖല നഗരകാര്യ ജോയിന്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഗിരീഷിന്റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചത്.
കേസിൽ ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുകയും ഫയലുകൾ പിടിച്ചെടുത്തു പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ ക്രിമിനൽ കുറ്റം ചെയ്തെന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകൾ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. മനോവിഷമമാണ് സാജന്റെ മരണ കാരണമെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.