രക്ഷാപ്രവര്‍ത്തനം വിഫലമായി: കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരന്‍ മരിച്ചു

തിരുച്ചിറപ്പള്ളി: പ്രാര്‍ത്ഥനകളും രക്ഷാപ്രവര്‍ത്തനങ്ങളും വിഫലമാക്കിക്കൊണ്ട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടരവയസ്സുകാരന്‍ മണപ്പാറ സ്വദേശി സുജിത്ത് വില്‍സണ്‍ മരണത്തിന് കീഴടങ്ങി. മൃതദേഹം കുഴല്‍ക്കിണറിലൂടെ തന്നെ പുറത്തെടുത്തു. കുട്ടിയെ രക്ഷിക്കാനായി നാലര ദിവസത്തോളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിഫലമായി. അഴുകിയ നിലയിലാണ് മൃതദേഹം പുറത്തെടുത്തത്.

മണപ്പാറയിലെ ആശുപത്രിയിലേക്ക് ശരീരം മാറ്റി. വെള്ളിയാഴ്ച വൈകിട്ടാണ് സുജിത്ത് കുഴല്‍ക്കിണറില്‍ വീണത്. 25 അടി താഴ്ചയിലേക്കായിരുന്നു കുട്ടി വീണത്. എന്നാല്‍ രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ 85 അടി താഴ്ചയിലേക്ക് പോകുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ വരെ കുട്ടി പ്രതികരിച്ചിരുന്നു. ഇതോടെ കുട്ടിക്ക് ഓക്‌സിജന്‍ നല്‍കിയും മറ്റും ജീവന്‍ നില നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. അത്യാധുനിക ഉപകരണങ്ങള്‍ കൊണ്ടുവന്നും സമാന്തരമായി കിണര്‍ കുഴിച്ചും കുട്ടിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും എല്ലാ ശ്രമങ്ങളും പാഴാകുകയായിരുന്നു.

സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ കുഴല്‍ക്കിണര്‍ തുരന്ന് പുറത്തെടുക്കാനായിരുന്നു ആദ്യം ശ്രമം നടത്തിയത്. എന്നാല്‍ കുഴിക്കലിന് പാറക്കെട്ട് തടസ്സമാകുകയായിരുന്നു. 10 അടി താഴ്ത്തിയപ്പോള്‍ തന്നെ പാറക്കെട്ട് പ്രതിബന്ധമായി. പിന്നീട് പാറക്കെട്ട് തുരന്ന് താഴേയ്ക്ക് പോകാനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും കൊണ്ടു വന്ന യന്ത്രങ്ങള്‍ തകരാറിലായത് തിരിച്ചടിയായിരുന്നു. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച്‌ ഇന്ന് പുലര്‍ച്ചെയോടെ കുട്ടിയുടെ മൃതദേഹം എടുക്കുകയായിരുന്നു. 75 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് പരാജയപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധര്‍ എത്തിയായിരുന്നു മരണം സ്ഥിരീകരിച്ചത്. രാത്രി 10 മണിയോടെ തന്നെ ദുര്‍ഗ്ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ശരീരം അഴുകി കൈകാലുകള്‍ വേര്‍പെടുന്ന നിലയിലായിരുന്നു പുറത്തെടുക്കുമ്ബോള്‍ ശരീരം. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം പാത്തിമ പുത്തൂരിലെ പള്ളിയിലാണ് സംസ്‌ക്കരിക്കുന്നത്. ഒരു വര്‍ഷം മുമ്ബ് കുഴിച്ച കുഴല്‍ക്കിണര്‍ മൂടിയിരുന്നെങ്കിലും മഴയും മറ്റും ഉണ്ടായതോടെ മണ്ണു താഴേയ്ക്ക് പോകുകയായിരുന്നു. വെള്ളിയാഴ്ച കളിക്കുന്നതിനിടയിലായിരുന്നു കുട്ടി വീണുപോയത്.

പ്രതികൂല കാലാവസ്ഥയില്‍ പോലും എന്‍ഡിആര്‍എഫ് വിഭാഗം എയര്‍ലോക്കിങ്ങും ബലൂണ്‍ ടെക്‌നോളജിയുമടക്കം വിവിധ സാങ്കേതിക വിദ്യകളെല്ലാം കുട്ടിയെ രക്ഷിക്കാന്‍ ഉപയോഗപ്പെടുത്തിയെങ്കിലും ഫലവത്തായില്ല. 26 അടിയില്‍ തങ്ങി നിന്ന ശേഷം കുട്ടി കൂടുതല്‍ താഴേയ്ക്ക് വീണുപോയതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കിയത്. ജീവനോടെ പുറത്തെടുത്താല്‍ ഏറ്റവും പെട്ടെന്ന് തന്നെ വൈദ്യസഹായം ലഭ്യമാക്കാന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സജ്ജമാക്കിയായിരുന്നു രക്ഷാപ്രവര്‍ത്തനം.

error: Content is protected !!