ആൾക്കൂട്ട ആക്രമണത്തിനെതിരായി പ്രധാനമന്ത്രിക്ക് കത്ത്: രാജ്യദ്രോഹക്കേസ് റദ്ദാക്കും
ന്യൂഡൽഹി: ആൾക്കൂട്ട ആക്രമണങ്ങൾ തടയണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു കത്തെഴുതിയവർക്കെതിരെ എടുത്ത രാജ്യദ്രോഹക്കേസ് റദ്ദാക്കും. അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ 49 പ്രമുഖർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. പരാതി വ്യാജമെന്ന് തെളിഞ്ഞതോടെയാണ് കേസ് റദ്ദാക്കുന്നത്. ബിഹാർ പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം പരാതി നൽകിയ അഭിഭാഷകൻ സുധീർ ഓജയ്ക്കെതിരെ പോലീസ് കേസെടുത്തു. വ്യാജപരാതി നൽകിയതിനാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഉടൻ കോടതിയിൽ നൽകുമെന്ന് പോലീസ് വ്യക്തമാക്കി.
സുധീർ ഓജയുടെ പരാതിയിൽ ബിഹാറിലെ മുസഫർപുർ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് കത്തെഴുതിയ പ്രമുഖർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. പ്രധാനമന്ത്രിക്കയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു കളങ്കമുണ്ടാക്കിയെന്നും പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചെന്നും ആരോപിച്ചാണു സുധീർ കുമാർ ഹർജി സമർപ്പിച്ചത്.
എഴുത്തുകാരൻ രാമചന്ദ്ര ഗുഹ, സംവിധായകരായ മണിരത്നം, അടൂർ ഗോപാലകൃഷ്ണൻ, അനുരാഗ് കശ്യപ്, ചലച്ചിത്ര പ്രവർത്തകരായ രേവതി, അപർണാ സെൻ തുടങ്ങി വിവിധ മേഖലകളിലെ 49 പ്രമുഖ വ്യക്തികൾ കത്തിൽ ഒപ്പിട്ടിരുന്നു.
ജയ് ശ്രീറാം പോർവിളിയായി മാറിയെന്നും മുസ്ലിങ്ങൾക്കും ദളിതുകൾക്കുമെതിരെ തുടർച്ചയായി ഉണ്ടാകുന്ന ആൾക്കൂട്ട ആക്രമണത്തിൽ ആശങ്കയുണ്ടെന്നും കാണിച്ചു ജൂലൈയിലാണു 49 പ്രമുഖർ പ്രധാനമന്ത്രിക്കു കത്തയച്ചത്.