അമ്മയെ മകന് കൊന്ന് കുഴിച്ചുമൂടിയ സംഭവം: രണ്ടാം പ്രതി പിടിയിൽ
കൊല്ലം: വീട് തന്റെ പേരില്‍ എഴുതി നല്‍കിയില്ലെന്ന കാരണത്താല്‍ മകന് വൃദ്ധയായ മാതാവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കേസിലെ പ്രതിയായ മകന് സുനില്‍കുമാറിനെ മൃതദേഹം കുഴിച്ചുമൂടാന്‍ സഹായിച്ച സുഹൃത്തും ഓട്ടോഡ്രൈവറുമായ കുട്ടന് ആണ് പിടിയിലായത്.
കൊല്ലം ഈസ്റ്റ് സിഐ ആര്.രതീഷ്, എസ്ഐമാരായ മനോജ് മാത്യു, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുലര്‍ച്ചെയോടെ കുറ്റാലത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിലെ മുഖ്യപ്രതിയായ സുനില്‍കുമാറിനെ പോലീസ് ഞായറാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കുട്ടന് ഒളിവില്‍ പോവുകയായിരുന്നു. കൊല്ലം ചെമ്മാന്‍മുക്ക് നീതിനഗര്‍ 70-ല്‍ പ്ലാമൂട്ടികിഴക്കതില് പരേതനായ സുന്ദരേശന്റെ ഭാര്യ സാവിത്രി (82)യെ കൊലപ്പെടുത്തിയ കേസിലാണ് മകനും കൂട്ടുകാരനും അറസ്റ്റിലായത്. സംഭവം നടന്ന് ഒരുമാസത്തിനു ശേഷമാണ് വിവരം പുറംലോകമറിയുന്നത്. അമ്മയെ കാണാനില്ലെന്ന മകള്‍ ലാലിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം കണ്ടെത്തിയത്.
വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ട് സുനില്‍കുമാര്‍ മാതാവിനെ നിരന്തരം മര്‍ദിച്ചിരുന്നു. ഈ വിവരം പരിസരിവാസികള് പോലീസിനോട് പറഞ്ഞതിനെ തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. നിരന്തരം മദ്യപാനിയായ മകന് വീട് എഴുതി നല്കാന് അമ്മ വിസമ്മതിച്ചതായിരുന്നു പലപ്പോഴും മര്‍ദനത്തിന് കാരണമായി തീര്‍ന്നത്.
ക്രൂരമര്‍ദനമേറ്റാണ് സാവിത്രി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. അമ്മയെ തലയ്ക്കടിക്കുകയും ബോധരഹിതയായ് വീണപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. അതേസമയം ബോധരഹിതയായ വൃദ്ധയെ ജീവനോടെ പ്രതികള്‍ കുഴിച്ചിട്ടതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
കാല്‍മുട്ട് മടക്കിയ നിലയില്‍ മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ചത് സുഹൃത്ത് കുട്ടനായിരുന്നു. കുഴിക്കുമുകളില്‍ ഒരു ഫ്ലക്സ് ബോര്‍ഡും വച്ചിരുന്നു. ഞായറാഴ്ച രാവിലെ സാവിത്രിയുടെ മൃതദേഹം പുറത്തെടുത്തപ്പോള്‍ വന്‍ ജനാവലിയാണ് പരിസരത്ത് തടിച്ചുകൂടിയത്.
റിമാന്‍ഡിലായ സുനില്‍കുമാറിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്കി. കുട്ടനെ രാവിലെ കൊല്ലത്ത് പോലീസ് ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.