കൊച്ചി മേയര്‍ക്ക് പിന്തുണയുമായി കൗണ്‍സിലര്‍മാര്‍: മേയറെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയ്‌ന് പിന്തുണയുമായി രണ്ട് കൗണ്‍സിലര്‍മാര്‍. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോസ് മേരിയും സ്വതന്ത്ര കൗണ്‍സിലര്‍ ഗീതാ പ്രഭാകറുമാണ് മേയര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്ത് വന്നിരിക്കുന്നത്. മേയറെ മാറ്റിയാല്‍ ഭരണപക്ഷത്തിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഗീതാ പ്രഭാകര്‍ മുന്നറിപ്പ് നല്‍കി. നിലവിലെ നീക്കങ്ങള്‍ കൗണ്‍സിലര്‍മാര്‍ അറിയുന്നില്ലെന്നും ചില നേതാക്കളുടെ താല്‍പ്പര്യങ്ങളാണ് ഇപ്പോഴത്തെ ബഹളങ്ങള്‍ക്ക് കാരണമെന്നും ഇരുവരും പറഞ്ഞു.

ഇതിനിടെ മേയറെ മാറ്റണമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. ഇക്കാര്യം ഇവര്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് മുല്ലപ്പള്ളി മേയറോട് തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് ദിനത്തിലെ പേമാരിയുടെയോ കോടതി വിമര്‍ശനത്തിന്റെയോ അടിസ്ഥാനത്തിലല്ല മറിച്ച്‌ രണ്ടര വര്‍ഷത്തിന് ശേഷം സ്ഥാനമാറ്റം ഉണ്ടാകുമെന്ന തിരഞ്ഞെടുപ്പ് സമയത്തെ ധാരണ ഇനിയെങ്കിലും യാഥാര്‍ത്ഥ്യമാക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. മേയറെ മാറ്റണമെന്ന അഭിപ്രായത്തോട് ആദ്യം വിയോജിച്ചുവെങ്കിലും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തുന്നതിനായി നാളെ നടത്താനിരിക്കുന്ന യോഗത്തില്‍ ഇക്കാര്യംകൂടി പരിഗണിക്കാമെന്ന് ഒടുവില്‍ മുല്ലപ്പള്ളി സമ്മതിച്ചു. കഴിഞ്ഞ ശനിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം കോര്‍പ്പറേഷനില്‍ നേതൃമാറ്റം അനിവാര്യമാണെന്ന് വിലയിരുത്തിയിരുന്നു.

അതേസമയം തനിക്ക് കെ.പി.സി.സിയുടെ പിന്തുണയുണ്ടെന്നും തന്നെ മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി സംസ്ഥാനനേതൃത്വമാണെന്നും കഴിഞ്ഞദിവസം മേയര്‍ സൗമിനി ജെയിന്‍ വ്യക്തമാക്കിയിരുന്നു.

error: Content is protected !!