കർതാപുർ ഇടനാഴി: ഉടമ്പടിയിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ചു
![](https://www.newswings.online/wp-content/uploads/2019/10/252950d051d9b84f5e535be6a63bb6a4.jpg)
ന്യൂഡല്‍ഹി: കര്‍താപുര്‍ തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഉടമ്ബടിയില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ചു. അതിര്‍ത്തിയില്‍ സീറോ പോയിന്റില്‍ വച്ചാണ് രണ്ട് രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉടമ്ബടിയില്‍ ഒപ്പിട്ടത്. ഇതുമായി ബന്ധപ്പെട്ട് മറ്റ് ചടങ്ങുകളൊന്നും നടന്നില്ല.
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാക് പ്രദേശത്താണ് കര്‍താപുര്‍ സാഹിബ് ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് വീസയില്ലാതെ തീര്‍ഥാടകരെ പ്രവേശിപ്പിക്കണമെന്നത് ഇന്ത്യയുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. ഇന്ത്യന്‍ ഭാഗത്തെ പണി ഒക്ടോബര്‍ 31-ന് അവസാനിക്കും.
ഒരു തീര്‍ഥാടകനില്‍നിന്ന് 20 യുഎസ് ഡോളറാണു പാക്കിസ്ഥാന് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഫീസ് ഏര്‍പ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആവശ്യത്തെ പാക്കിസ്ഥാന് ഇതുവരെ പരിഗണിച്ചിട്ടില്ല.
നവംബര്‍ ഒമ്ബതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീര്‍ഥാടകര്‍ക്കു തുറന്നുകൊടുക്കും. ഗുരുനാനാക്കിന്റെ 550-ാം ജന്മവാര്‍ഷികമായ നവംബര്‍ 12-നുമുമ്ബായി കര്‍താപുര്‍ ഇടനാഴി തീര്‍ഥാടകര്‍ക്കു തുറന്നുകൊടുക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം.