ഒ ടി വിനീഷ് വധക്കേസ്; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന് ജീവപര്യന്തം തടവും, ഒരുലക്ഷം രൂപ പി‍ഴയും

തലശേരി: ഡിവൈഎഫ്‌ഐ പ്രവർത്തകൻ ചിറക്കൽ കുന്നുംകൈയിലെ ഒ ടി വിനീഷി(24) നെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകന്‌ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. രണ്ടാംപ്രതി കുന്നംകൈയിലെ വി നൗഫലിനാണ്‌ തലശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി എൻ വിനോദ്‌ ശിക്ഷ വിധിച്ചത്‌.

ഒന്നാംപ്രതി പുന്നക്കൽ വളപ്പിൽ പി പി അബ്ദുൾ മനാഫ്‌ സിറിയയിൽ ഐഎസ്‌ പാളയത്തിൽ കൊല്ലപ്പെട്ടു. 2009 മെയ് ഒന്നിനാണ്‌ വിനീഷ്‌ കൊലചെയ്യപ്പെട്ടത്‌. രാത്രി ഒമ്പതരയോടെ കുന്നുംകൈ കെ വി സുധീഷ് സ്മാരക ബസ്‌ ഷെൽട്ടറിനടുത്തുവച്ച് കെഎൽ 13 ആർ 7323 നമ്പർ ബൈക്കിലെത്തിയ പ്രതികൾ വിനീഷിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

വിനീഷും മനാഫും തമ്മിൽ വാക്‌തർക്കം നടന്നിരുന്നു. പിന്നീട്‌ നൗഫലിനെയുംകൂട്ടി തിരിച്ചുവന്ന്‌ ആക്രമിക്കുകയായിരുന്നു. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. വിനീഷിന്റെ സഹോദരൻ ഒ ടി വിമലിന്റെ പരാതിയിലാണ്‌ കേസെടുത്തത്‌.

വളപട്ടണം പൊലീസാണ്‌ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്‌. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഡിസ്ട്രിക്ട് ഗവ. പ്ലീഡർ അഡ്വ. വി ജെ മാത്യു ഹാജരായി.

error: Content is protected !!