കശ്മീർ: കേന്ദ്രസർക്കാറിനെതിരെ തരൂർ.
ന്യൂഡൽഹി: അനുച്ഛേദം 370 റദ്ദാക്കിയതടക്കമുള്ള സംഭവങ്ങളെ വീണ്ടും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. കാഷ്മീർ സംഭവങ്ങൾ കേന്ദ്ര സർക്കാർ ജനാധിപത്യത്തെ പരിഹസിക്കുന്നതിന്റെ ഉദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ സത്തയെ ആകെ തകർക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നും കാഷ്മീരിലെ തെരഞ്ഞടുക്കപ്പെട്ട സർക്കാരിന്റെ അഭിപ്രായങ്ങൾപോലും മോദി സർക്കാർ പരിഗണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാഷ്മീരിലെ നടപടികൾക്ക് ഗവർണറുടെ അനുമതിയുണ്ടെന്നാണ് കേന്ദ്രം പറഞ്ഞത്. ആ ഗവർണറെ അവർ തന്നെ തെരഞ്ഞെടുത്തതാണെന്ന് ഓർക്കണം. അങ്ങനെ വരുമ്പോൾ കേന്ദ്ര സർക്കാരും ബിജെപിയും അവരുടെ സ്വന്തം അഭിപ്രായം നടപ്പാക്കിയെടുത്തെന്നേ പറയാനാകൂ എന്നും തരൂർ വിമർശിച്ചു.
ദേശീയ പൗരത്വ പട്ടികയേയും തരൂർ ശക്തമായി വിമർശിച്ചു. ഇന്ത്യയല്ലാതെ മറ്റൊരു വാസസ്ഥലത്തേക്കുറിച്ച് അറിയാത്തവരാണ് പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവർ. അവരുടെ കുടുംബവും സ്വത്തും വീടും ജോലിയും എല്ലാം ഇന്ത്യയിലാണുള്ളത്. അങ്ങനെയുള്ളവരോടാണ് ഒരു സുപ്രഭാതത്തിൽ നിങ്ങൾ വിദേശികളാണെന്ന് പറയുന്നത്. അംഗീകരിക്കാനാകാത്ത അവസ്ഥയാണിത്- തരൂർ കൂട്ടിച്ചേർത്തു.