ഡി.കെ. ശിവകുമാർ ഒമ്പത് ദിവസം കസ്റ്റഡിയിൽ
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കർണാടക കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ കോടതി ഒമ്പത് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ആവശ്യപ്പെട്ടത്.
അഭിഭാഷകനും കുടുംബാംഗങ്ങൾക്കും ദിവസവും അരമണിക്കൂർ ശിവകുമാറിനെ കസ്റ്റഡിയിൽ കാണാൻ അനുമതി നൽകിയിട്ടുണ്ട്. സ്വന്തം ഡോക്ടറുടെ കീഴിൽ ചികിത്സക്കും അനുവാദമുണ്ട്.
2017ലെ രാജ്യസഭ തെരഞ്ഞെടുപ്പ് സമയത്ത് ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി ചാക്കിടുന്നത് തടയാൻ അവരെ ബംഗളൂരുവിലെ റിസോർട്ടിൽ ശിവകുമാറിെൻറ നേതൃത്വത്തിൽ പാർപ്പിച്ചതിന് പിന്നാലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ബംഗളൂരുവിലെയും ഡൽഹിയിലെയും ശിവകുമാറിെൻറ വസതികളിലും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളിലും ഒരേസമയം നടത്തിയ റെയ്ഡിൽ ഏഴുകോടി രൂപ കണ്ടെത്തിയിരുന്നു.
ആദായ നികുതി വകുപ്പിെൻറ നിർദേശപ്രകാരം ശിവകുമാറിനും ബിസിനസ് പങ്കാളി സച്ചിൻ നാരായണൻ, ശർമ ട്രാവൽസ് ഉടമ സുനിൽ ശർമ, ഡൽഹി കർണാടക ഭവൻ ജീവനക്കാരായ ആഞ്ജനേയ ഹനുമന്തയ്യ, രാജേന്ദ്ര എന്നിവർക്കുമെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കഴിഞ്ഞ െസപ്റ്റംബറിൽ കേസെടുക്കുകയായിരുന്നു.
ശിവകുമാറിന്റെ അറസ്റ്റിനെ തുടർന്ന് കർണാടകയിൽ വ്യാപക പ്രതിഷേധം തുടരുകയാണ്. കർണാടക ആർ.ടി.സി ബസുകൾക്ക് നേരെ വ്യാപക കല്ലേറുണ്ടായി. അക്രമാസക്തരായ പ്രതിഷേധക്കാർ റോഡിൽ ടയർ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. ബംഗളൂരു-മൈസൂരു ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി.