പിഎസ്‌സി പരീക്ഷ തട്ടിപ്പ്: ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ കീഴടങ്ങി

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ എസ്.എഫ്.ഐ നേതാവ് പി.പി.പ്രണവ്, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സഫീര്‍ എന്നിവര്‍ കീഴടങ്ങി. ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കീഴടങ്ങിയത്. ഇവരെ പിടികൂടാനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കാന്‍ ഇരിക്കെയാണ് നാടകീയമായി പ്രതികള്‍ കീഴടങ്ങിയത്. പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസില്‍ പ്രണവ് രണ്ടാം പ്രതിയും സഫീര്‍ നാലാം പ്രതിയുമാണ്. കേസിലെ ആസൂത്രണത്തില്‍ അടക്കം മുന്നിലുണ്ടായിരുന്ന പ്രതികളെ പിടികൂടിയതോടെ പരീക്ഷാതട്ടിപ്പില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

പി.എസ്.സി നടത്തിയ പൊലീസ് കോണ്‍സ്‌റ്റബിള്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരനായ പ്രണവാണ് കേസിലെ ആസൂത്രകന്‍. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രണവിന്റെ സുഹൃത്തുമായ സഫീറും പൊലീസ് കോണ്‍സ്‌റ്റബിള്‍ ഗോകുലുമാണ് യൂണിവേഴ്സി‌റ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം യൂണിവേഴ്സി‌റ്റി കോളേജിലെ എസ്.എഫ്.ഐ നേതാവ് പ്രണവ് എന്നിവര്‍ക്ക് ഫോണിലൂടെ ഉത്തരങ്ങള്‍ എത്തിച്ചത്.

നേരത്തെ ഇവര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും 10 ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നായിരുന്നു കോടതിയുടെ വിധി. എന്നാല്‍ ഇവര്‍ എവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് ശനിയാഴ്‌ച ഉച്ചയോടെ വഞ്ചിയൂര്‍ കോടതിയിലേക്ക് ഇവര്‍ ഓടിക്കയറിയത്. തങ്ങള്‍ പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസിലെ പ്രതികളാണെന്നും കീഴടങ്ങുകയാണെന്നും ഇവര്‍ മജിസ്ട്രേറ്റിന് മുന്നില്‍ പറഞ്ഞതോടെ കോടതി ഉദ്യോഗസ്ഥര്‍ ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. പ്രതികള്‍ കീഴടങ്ങുമെന്ന വിവരം അന്വേഷണസംഘം അറിഞ്ഞിരുന്നില്ലെന്നാണ് വിവരം.

error: Content is protected !!