ഇന്ത്യൻ സേന വെടിവെച്ച് കൊന്ന പാക് സൈനികരുടെ മൃതദേഹം കൊണ്ട് പോകാൻ വെള്ള പതാകയുമായി പാക് സേനയെത്തിയ ദൃശ്യങ്ങൾ പുറത്ത്.
ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ ഹാജിപുരില്‍ ഇന്ത്യന്‍ സേന വധിച്ച രണ്ട് സൈനികരുടെ മൃതദേഹം ഏറ്റെടുക്കാന്‍ വെള്ളപ്പതാക ഉയർത്തി പാക്ക് സൈന്യം എത്തി. ബുധനാഴ്ച പുലര്‍ച്ചെ പാക്ക് സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയിരുന്നു. ഈ ഏറ്റുമുട്ടലിലാണ് രണ്ടു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടത്.
ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് ശക്തമായി വെടിവച്ച് മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യ പരാജയപ്പെടുത്തി. തുടര്‍ന്നാണ് കീഴടങ്ങലിന്റെ സൂചന നല്‍കുന്ന വെള്ളക്കൊടി ഉയര്‍ത്തി പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. പുൽമേട്ടിലൂടെ മൃതദഹവുമായി പാക്ക് സൈനികർ നീങ്ങുന്നതാണു ദൃശ്യങ്ങള്‍.
സെപ്റ്റംബര്‍ 10ന് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ഇതിനുള്ള മറുപടിയിൽ പാക്ക് സൈനികൻ ഗുലാം റസൂൽ കൊല്ലപ്പെട്ടു. നിരന്തരമായ വെടിവയ്പിലൂടെ മൃതദേഹം ഏറ്റെടുക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചെങ്കിലും ഇന്ത്യ പരാജയപ്പെടുത്തി. ഈ ഏറ്റുമുട്ടലിലാണ് മറ്റൊരു സൈനികൻ കൂടി കൊല്ലപ്പെട്ടത്. നാലു സൈനികർ വെളുത്ത പതാകയുമായി എത്തിയാണു മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്.