കശ്മീർ വിഷയം: യു.എന്നിൽ 60 രാജ്യങ്ങൾ പിന്തുണച്ചെന്ന് പാകിസ്താൻ
ജനീവ: കശ്മീരിന്‍റെ പ്രത്യേക പദവി നീക്കിയ വിഷയത്തിൽ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നടത്തിയ പ്രസ്താവനക്ക് 60 രാജ്യങ്ങളുടെ പിന്തുണയുണ്ടെന്ന് പാകിസ്താൻ അവകാശവാദം. പാക് വിദേശകാര്യ വകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ഈ അവകാശവാദം നടത്തിയിട്ടുള്ളത്.
അതേസമയം, പിന്തുണച്ച രാജ്യങ്ങളുടെ പേരുകൾ പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, ഇന്ത്യൻ പ്രതിനിധി സംഘത്തിന് പിന്തുണച്ച രാജ്യങ്ങളുടെ പട്ടിക കൈമാറിയിട്ടുണ്ടെന്ന് പാകിസ്താൻ പ്രതിനിധി സംഘത്തിലെ അംഗം വ്യക്തമാക്കി.
ഇസ് ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒാർഗനൈസേഷൻ ഒാഫ് ഇസ് ലാമിക് കോഒാപറേഷനി (ഒ.ഐ.സി) ലെ 57 അംഗങ്ങളും ചൈനയും ആവാം പാകിസ്താനെ പിന്തുണച്ചതെന്ന വാർത്തയും പുറത്തു വരുന്നുണ്ട്.
ജമ്മു കശ്മീർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന പാകിസ്താന്‍റെ ആവശ്യത്തിന് ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കശ്മീർ വിഷയത്തിൽ ഇടപെടേണ്ടെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് യു.എൻ സെക്രട്ടറി ജനറലിന്‍റെ വക്താവ് സ്റ്റീഫൻ ഡുജെറിക് വ്യക്തമാക്കിയത്.
കശ്മീർ വിഷയം പാകിസ്താൻ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ കഴിഞ്ഞ ദിവസമാണ് ഉന്നയിച്ചത്. ജമ്മു കശ്മീരിെൻറ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയ ശേഷമുള്ള സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കണം. മേഖലയിലെ യു.എന്നിെൻറ ഇന്ത്യ-പാക് സൈനിക നിരീക്ഷണ സംഘത്തെ (യു.എൻ.എം.ഒ.ജി.ഐ.പി) ശക്തിപ്പെടുത്തണം. കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടി യു.എൻ രക്ഷാസമിതി പ്രമേയങ്ങളുടെ ലംഘനമാണ്. ഈ സാഹചര്യത്തിൽ യു.എൻ.എം.ഒ.ജി.ഐ.പി ശക്തിപ്പെടുത്തണമെന്നും പാക് പ്രതിനിധി മലീഹ ലോധി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ജമ്മു-കശ്മീർ വിഷയത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തിയ പാകിസ്താന് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്. കശ്മീർ ഇന്ത്യയുടെ മാത്രം വിഷയമാണെന്നും അതിൽ മറ്റൊരു രാജ്യത്തിന് ഇടപെടാൻ അധികാരമില്ലെന്നും ആണ് യു.എൻ മനുഷ്യാവകാശ സമിതിയുടെ 42ാമത് സെഷനിൽ നടന്ന ചർച്ചയിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി (ഈസ്റ്റ്) വിജയ് ഠാകുർ സിങ് പറഞ്ഞത്. കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ പരമാധികാരത്തിൽപ്പെട്ട കാര്യമാണ്. ഇക്കാര്യത്തിൽ മറ്റൊരു രാജ്യത്തിന്റെ ഇടപെടൽ അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.