ഇന്ത്യ-ചൈനീസ് സൈനികര്‍ നേര്‍ക്കുനേര്‍; ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ.
ലഡാക്ക്: അതിർത്തിയിൽ ഇന്ത്യ, ചൈനീസ് സൈനികർ തമ്മിൽ സംഘർഷം. കിഴക്കൻ ലഡാക്കിൽ ഇരു വിഭാഗത്തിന്റെയും സൈനികർ പരസ്പരം ഏറ്റുമുട്ടുന്ന നിലയിലേക്കു കാര്യങ്ങളെത്തിയെന്നു സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
134 കിലോമീറ്റർ നീളമുള്ള പാങ്കോംഗ് തടാകത്തിന്റെ വടക്കൻ കരയിലാണ് ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിൽ നേർക്കുനേർ വന്നതെന്നാണു റിപ്പോർട്ട്. ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ഇന്ത്യൻ സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെ ചൈനീസ് സൈന്യം പ്രദേശത്തേക്ക് എത്തി. ഇതു തർക്കത്തിനിടയാക്കി. ഇതേതുടർന്ന് ഇരുഭാഗത്തുനിന്നും പ്രദേശത്തേക്കു കൂടുതൽ സൈനികരെ എത്തിച്ചു. തുടർന്ന് ഇരുസേനാവിഭാഗങ്ങളിലെയും ഉന്നതർ തമ്മിൽ നടന്ന പ്രതിനിധി ചർച്ച നടത്തി. ഇതു ഫലം കണ്ടതോടെ ഇരുവിഭാഗവും ഏറ്റുമുട്ടലിൽനിന്നു പിൻമാറി.
ടിബറ്റ് മുതൽ ലഡാക്ക് വരെയുള്ള ഈ തടാകത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്. അടുത്ത മാസം അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യേക പരിശീലനം നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ. രണ്ടു വർഷം മുന്‍പ് ദോക്ലാമിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ സമാനമായ സംഘർഷം ഉടലെടുത്തിരുന്നു.