ചൈന പാക്കിസ്ഥാനിൽ നൂറു കോടി ഡോളറിന്റെ നിക്ഷേപം നടത്തുന്നു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ചൈന നൂറു കോടി ഡോളറിന്റെ നിക്ഷേപം നടത്തുന്നു. പാക്കിസ്ഥാനിലെ ചൈനീസ് സ്ഥാനപതി യാവോ ജിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്ലാമാബാദ് വിമൻസ് ചേംബർ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രഖ്യാപനം.
ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) വികസന പദ്ധതികളുടെ വേഗത തൃപ്തികരമാണ്. ചൈന-പാക്കിസ്ഥാൻ സ്വതന്ത്ര വ്യാപാര കരാറിന്റെ (സി.പി.എഫ്.ടി.എ) രണ്ടാം ഘട്ടത്തിന് ഒക്ടോബറിൽ അന്തിമരൂപമാകും. അതിനുശേഷം കാർഷിക ഉൽപന്നങ്ങളും സമുദ്രോൽപ്പന്നങ്ങളും ഉൾപ്പെടെയുള്ള പാക്കിസ്ഥാനിൽനിന്നുള്ള കയറ്റുമതിയുടെ 90 ശതമാനത്തിന്റെയും കയറ്റുമതി തീരുവ പൂജ്യം ശതമാനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ വിപണിയിലേക്കുള്ള പ്രവേശം പാക് കയറ്റുമതിയിൽ 50 കോടി ഡോളറിന്റെ വർധന ഉണ്ടാക്കും. ഇത് ഉഭയകക്ഷി വ്യാപാരത്തിലുള്ള അന്തരം കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.