രാജീവ് ഗൗബ കേന്ദ്ര കാബിനറ്റ് സെക്രട്ടറി
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയെ കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു. ബുധനാഴ്ചയാണ് കാബിനറ്റ് നിയമനകമ്മറ്റി 60കാരനായ ഗൗബയെ കാബിനറ്റ് സെക്രട്ടറിയായി നിയമിച്ച് ഉത്തരവിറക്കിയത്. അടുത്ത രണ്ടു വർഷത്തേക്കാണ് നിയമനം.
കാബിനറ്റ് സെക്രട്ടേറിയറ്റിൽ ആദ്യം ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി നിയമിതനാകുന്ന ഇദ്ദേഹം പിന്നീട് പി.കെ. സിൻഹയുടെ പിൻഗാമിയായി ചുമതലയേൽക്കും. 2017 ആഗസ്റ്റ് 31 മുതൽ ആഭ്യന്തര സെക്രട്ടറിയാണ് അദ്ദേഹം.
ജാർഖണ്ഡ് കേഡറിലെ 1982 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് പഞ്ചാബ് സ്വദേശിയായ ഗൗബ. നഗരവികസന മന്ത്രാലയ സെക്രട്ടറി, ആഭ്യന്തര വകുപ്പിൽ അഡീഷനൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. ജാർഖണ്ഡിൽ 15 മാസം ചീഫ് സെക്രട്ടറിയായിരുന്നു.
2016 ലാണ് കേന്ദ്രസർവീസിലേക്ക് തിരികെയെത്തിയത്. രാജ്യാന്തര നാണയനിധിയിൽ നാല് വർഷം ഇന്ത്യയുടെ പ്രതിനിധിയായിരുന്നു. കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള തീരുമാനത്തിനു പിന്നിലെ മുഖ്യശിൽപികളിലൊരാളായിരുന്നു ഗൗബ.