കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി.
ഡൽഹി: കശ്മീരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. കശ്മീരിലെ നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ആക്ടിവിസ്റ്റായ തെഹ്സീൻ പൂനാവാല നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കശ്മീരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് വരണമെന്നാണ് ആഗ്രഹമെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നാൽ, ഇത് മൂലം കശ്മീരിൽ പ്രശ്നങ്ങളുണ്ടാവരുത്. കോടതിക്കും കശ്മീരിലെ സ്ഥിതിഗതികൾ എന്താണെന്ന് അറിയില്ല. ഇക്കാര്യത്തിൽ സർക്കാറിന് കുറച്ച് കൂടി സമയം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, എത്രകാലം നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും കോടതി ആരാഞ്ഞു. ഹരജി രണ്ടാഴ്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഒരു ജീവൻ പോലും നഷ്ടമായിട്ടില്ലെന്ന് അറ്റോണി ജനറൽ കോടതിയെ അറിയിച്ചു. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസർക്കാർ സ്ഥിതിഗതികൾ ദിവസവും വിലയിരുത്തുന്നുണ്ടെന്നും എ.ജി കോടതിയെ അറിയിച്ചു.