പി ചിദംബരം അറസ്റ്റിൽ
ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ മുൻ ധനമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ പി. ചിദംബരം അറസ്റ്റിൽ. ജോർബാഗിലെ വസതിയിൽ വെച്ചാണ് സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. നാടകീയ നീക്കങ്ങൾക്കൊടുവിലാണ് അറസ്റ്റുണ്ടായത്. ചിദംബരത്തിനെതിരെ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഒളിവിലാണെന്ന അഭ്യൂഹങ്ങൾക്കിടെ എ.ഐ.സി.സി ആസ്ഥാനത്ത് അപ്രതീക്ഷിത വാർത്താസമ്മേളനം നടത്തിയിരുന്നു. പിന്നീട് വസതിയിലേക്ക് മടങ്ങിയ ചിദംബരത്തെ സി.ബി.ഐ പിന്തുടർന്നെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വസതിയുടെ മതിൽ ചാടിക്കടന്നാണ് സി.ബി.ഐ ഉദ്യോഗസ്ഥർ അകത്ത് കടന്നത്. ഐ.എൻ.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് പി. ചിദംബരം നൽകിയ മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഏത് സമയവും അറസ്റ്റ് ഉണ്ടാവുമെന്ന സാഹചര്യത്തിൽ ചിദംബരം ഒളിവിൽ പോയതായും അഭ്യൂഹമുണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി എ.ഐ.സി.സി ആസ്ഥാനത്ത് വാർത്തസമ്മേളനം നടത്തിയത്.
ഒന്നാം യു.പി.എ സർക്കാറിൽ ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് െഎ.എൻ.എക്സ് മീഡിയക്ക് വിദേശ മുതൽമുടക്ക് കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്.ഐ.പി.ബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതിൽ പീറ്റർ മുഖർജിയെയും ഇന്ദ്രാണി മുഖർജിയെയും ചിദംബരം സഹായിച്ചുവെന്നും പ്രത്യുപകാരമായി മകൻ കാർത്തി ചിദംബരത്തിന് ഇരുവരും സാമ്പത്തിക സഹായം ചെയ്തുവെന്നുമാണ് സി.ബി.െഎ കേസ്. എന്നാൽ, കേസിൽ സി.ബി.െഎ ചിദംബരത്തെ പ്രതി ചേർത്തിരുന്നില്ല. പ്രതി ഇന്ദ്രാണി മുഖർജിയെ മാപ്പുസാക്ഷിയാക്കിയാണ് സി.ബി.െഎ ചിദംബരത്തിന്റെ അറസ്റ്റിനു വഴി ഒരുക്കിയത്.