ക്യാമ്പിൽ പണം പിരിച്ച സംഭവം: ഓമനക്കുട്ടന്റെ സസ്പെൻഷൻ സിപിഎം പിൻവലിച്ചു
ആലപ്പുഴ: ചേർത്തലയിലെ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയ സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടന്റെ സസ്പെൻഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി പിൻവലിച്ചു. ക്യാമ്പിലെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഓമനക്കുട്ടൻ പണം പിരിച്ചതെന്ന് കണ്ടെത്തിയതിനാലാണ് നടപടി പിൻവലിച്ചതെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.
ക്യാമ്പിലെ കുറവുകൾ ഓമനക്കുട്ടൻ ഉദ്യോഗസ്ഥരെ അറിയിച്ചാൽ മതിയായിരുന്നു. ഇതിനായി പിരിവ് നടത്തേണ്ട ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഓമനക്കുട്ടൻ ഖേദം പ്രകടിപ്പിച്ചതിനാലാണ് സസ്പെൻഷൻ നടപടി പിൻവലിക്കുന്നതെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
ചേർത്തല തെക്കു പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ പണം പിരിച്ച കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റിയംഗം ഓമനക്കുട്ടനെതിരേയാണ് പാർട്ടി നടപടിയെടുത്തിരുന്നത്. കഴിഞ്ഞ ദിവസമാണ് ഓമനക്കുട്ടൻ വെള്ളം കയറി ദുരത്തിലായ പാവങ്ങളുടെ പക്കൽ നിന്നും പിരിവ് നടത്തിയത്.
സംഭവം വിവാദമായതോടെ ചേർത്തല തഹസിൽദാർ ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണത്തില്‍ ഓമനക്കുട്ടന് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ സർക്കാർ പിന്നീട് നടപടി പിൻവലിച്ചു. ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ സഹായിക്കുകയാണ് ഓമനക്കുട്ടന് ചെയ്തതെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു.