കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കും. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ നിയമപേരാട്ടത്തിന് ഒരുങ്ങുകയാണെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയെ ഉദ്ധരിച്ച് പാക് മാധ്യമമായ അറീ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എല്ലാ നിയമ വിഷയങ്ങളും പരിശോധിച്ചാണ് തീരുമാനമെടുത്തതെന്ന് ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കി. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വിഷയത്തില്‍ ഇടപെടില്ലെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു.

അമേരിക്ക കൂടി ഇന്ത്യന്‍ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. ആര്‍ട്ടിക്കിള്‍ 370 ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ഇന്ത്യയാണ്. പാക്കിസ്ഥാന് അതില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നുമാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയത്.

പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ടി എസ്പറാണ് യു.എസ് നിലപാട് അറിയിച്ചത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി എസ്പര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. കശ്മീരിലൂടെയുള്ള അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ രാജ്‌നാഥ് സിംഗ് യു.എസ് പ്രതിരോധ സെക്രട്ടറിയെ അറിയിച്ചു.

നേരത്തെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലും ഇന്ത്യന്‍ നിലപാടിന് അംഗീകാരം ലഭിച്ചിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നായിരുന്നു യു.എന്‍ നിലപാട്. ഇപ്പോള്‍ അമേരിക്ക കൂടി പിന്തുണ അറിയിച്ചതോടെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ നിലപാടിന് കൂടുതല്‍ പിന്തുണ ലഭിക്കുകയാണ്. പാക് പ്രതിരോധം കൂടുതല്‍ ദുര്‍ബലമാവുകയുമാണ്.

error: Content is protected !!