യുഡിഎഫ് ഉപരോധ സമരം തുടരുന്നു: തലസ്ഥാനത്ത് ഗതാഗതക്കുരുക്ക്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ്, പിഎസ്‌സി വിഷയങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. സെക്രട്ടേറിയറ്റിന്റെ മൂന്നു ഗേറ്റും ഉപരോധിച്ച് ഇന്നലെ അർധരാത്രി മുതലാണ് സമരം തുടങ്ങിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിലും ക്രമക്കേടിലും ജുഡീഷ്യൽ അന്വേഷണവും പിഎസ്‌സി പരീക്ഷയിലെ തട്ടിപ്പിൽ സിബിഐ അന്വേഷണവുമാണ് സമരത്തിന്റെ മുഖ്യ ആവശ്യം.
അതേസമയം, യുഡിഎഫ് ഉപരോധത്തെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ്. സെക്രട്ടേറിയറ്റിലേക്കുള്ള മിക്ക റോഡുകളും പൊലീസ് അടച്ചു. കാൽനട യാത്രക്കാരെപ്പോലും ഇതുവഴി കടത്തിവിടുന്നില്ല. സെക്രട്ടറിയറ്റിലെ കൻഡോൺമെന്റ് ഗേറ്റിന് മുന്നിലൊഴികെയുള്ള മറ്റ് മൂന്ന് ഗേറ്റുകളിലും യുഡിഎഫ് പ്രവർത്തകർ ഉപരോധ സമരം നടത്തുകയാണ്.
നഗരത്തിൽ വലിയ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. സെക്രട്ടേറിയറ്റിലേക്ക് കാൽനടയാത്രകാരെ പോലും കടത്തിവിടാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. സെക്രട്ടേറിയറ്റ് ജീവനക്കാരെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിന് ശേഷം മാത്രമാണ് കടത്തിവിടുന്നത്. സ്കൂൾ കുട്ടികളെ കൊണ്ടുവിടാൻ പോകുന്നവരെ പോലും സെക്രട്ടേറിയറ്റ് പരിസരത്ത് കടത്തിവിടുന്നില്ല.
സെക്രട്ടേറിയറ്റിന് മുന്നിലൂടെ കടന്നു പോകുന്ന മന്ത്രിമാരുടെ വാഹനങ്ങൾ തടഞ്ഞുവയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് വൻ സുരക്ഷാസന്നാഹങ്ങൾ ഒരുക്കിയത്. അതേസമയം, നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് വലയുകയാണ് ജനങ്ങൾ. കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാന നഗരിയിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നതെന്ന് ജനങ്ങള്‍ പറയുന്നു.