ഒവൈസിയും അമിത്ഷായും നേര്‍ക്കുനേര്‍ വാഗ്വാദം; വിരട്ടേണ്ടെന്ന് ഒവൈസി.
ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടെ എഐഎംഐഎം നേതാവ് അസദുദീൻ ഒവൈസിയും ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിൽ ലോക്സഭയിൽ രൂക്ഷമായ വാക്കുതർക്കം. ബിജെപി എംപി സത്യപാൽ സിംഗ് പ്രസംഗിക്കവെ ഒവൈസി ഇടപെട്ടതാണ് അമിത് ഷായെ കുപിതനാക്കിയത്.
ഒവൈസി ഇടയ്ക്കു കയറി സംസാരിച്ചത് ചോദ്യം ചെയ്ത അമിത് ഷാ പ്രതിപക്ഷ നിരയിലേക്കു നോക്കി കുപിതനായി സംസാരിച്ചു. ഇതിനു മറുപടിയുമായി എഴുന്നേറ്റ ഒവൈസി, പേടിപ്പിക്കാൻ നോക്കേണ്ടെന്നും തനിക്കുനേരെ വിരൽ ചൂണ്ടരുതെന്നും ആവശ്യപ്പെട്ടു. നിങ്ങളുടെ ഉള്ളിൽ പേടി ഉണ്ടെങ്കിൽ പിന്നെ ഞങ്ങൾ എന്തു ചെയ്യാനാണ് എന്നായിരുന്നു അമിത് ഷായുടെ മറുപടി.
ബില്ലിലെ ഇന്ത്യയുടെ താത്പര്യങ്ങളെ ബാധിക്കുന്ന എന്ന പരാമർശത്തിന് വിശദീകരണം വേണമെന്ന് അസദുദീൻ ഒവൈസി ചർച്ചയ്ക്കിടെ ആവശ്യപ്പെട്ടിരുന്നു. ബിൽ ലോക്സഭയിൽ പാസായി. മതത്തിൻറെ അടിസ്ഥാനത്തിൽ നിയമം ദുരുപയോഗം ചെയ്യാൻ മോദി സർക്കാർ അനുവദിക്കില്ലെന്ന് അമിത് ഷാ ചർച്ചയ്ക്കിടെ പറഞ്ഞു. കുറ്റാരോപിതന്റെ മതം നോക്കാതെ ഭീകരവാദം അടിച്ചമർത്തുമെന്നും അമിത് ഷാ പറഞ്ഞു. എൻഐഎ ഭേദഗതി നിയമം രാഷ്ട്രീയ പ്രതികാരത്തിനു ദുരുപയോഗിക്കപ്പെടുമെന്ന് പ്രതിപക്ഷം ശക്തമായ ആരോപണം ചർച്ചയ്ക്കിടെ ഉന്നയിച്ചിരുന്നു.
അതിനിടെ സംഝോത എക്സ്പ്രസ് സ്ഫോടനക്കേസിൽ യുപിഎ സർക്കാർ മലക്കം മറിഞ്ഞു എന്ന അമിത് ഷായുടെ ആരോപണത്തിനെതിരേയും പ്രതിപക്ഷം പ്രതിഷേധം ഉയർത്തി.