സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് രാജി വച്ച എം.എല്‍.എമാര്‍

കര്‍ണാടകയിലെ ഭരണ പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട നീക്കം. രാജി വെച്ച എം.എല്‍.എമാരില്‍ ചിലര്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. പ്രശ്നപരിഹാരത്തിനായി ഡല്‍ഹിയിലും കര്‍ണാടകയിലും സമവായ ചര്‍ച്ചകള്‍ തുടരുകയാണ്. കോൺഗ്രസിലും ജെ.ഡി.എസിലും ചർച്ചകൾ സജീവമാണെങ്കിലും രാജിക്കാര്യത്തിൽ മാറ്റമില്ലെന്ന നിലപാടിലാണ് എം.എൽ.എമാർ. തിങ്കളാഴ്ച മന്ത്രിസഭ വികസിപ്പിച്ചേക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി അറിയിച്ചു.

വിമത എം.എൽ.എമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുക എന്നത് മാത്രമാണ് കോൺഗ്രസിന് മുന്നിലുള്ള ഏക വഴി. നിലവിലുള്ള ഒഴിവ് നികത്തുന്നതിനൊപ്പം ചില മന്ത്രിമാരെ രാജി വെപ്പിയ്ക്കാനുള്ള ശ്രമങ്ങളുമുണ്ട്. ഇക്കാര്യത്തിൽ തിങ്കളാഴ്‌ച തീരുമാനമുണ്ടായേക്കും. ഇന്നലെ രാജിവെച്ച രാമലിംഗ റെഡ്ഡി, കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടു. മന്ത്രിസഭ പൂർണമായും പുനഃക്രമീകരിക്കണമെന്നാണ് റെഡ്ഡി ആവശ്യപ്പെട്ടത്. എന്നാൽ കെ.സി വേണുഗോപാൽ ഇത് അംഗീകരിച്ചില്ല. മന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ ഇരുവിഭാഗങ്ങളുമായും ചർച്ചകൾ നടക്കുന്നുണ്ട്. വിദേശത്തുള്ള മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും പി.സി.സി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും ഇന്ന് ബംഗളൂരുവിൽ എത്തും. മന്ത്രിസഭ വികസനം സംബന്ധിച്ച ചർച്ചകളായിരിക്കും ഇന്ന് ഇവരുടെ നേതൃത്വത്തിൽ നടക്കുക. ഇന്നലെ രാജി വെച്ച എം.എൽ.എമാരെ മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റി.

error: Content is protected !!