കുൽഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കുമെന്ന് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച കുൽഭൂഷൺ ജാദവിനു നയതന്ത്ര സഹായം ലഭ്യമാക്കുമെന്ന് പാക്കിസ്ഥാൻ. പാക് നിയമങ്ങൾ അനുസരിച്ച് കുൽഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച രാത്രി വൈകി ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
നയതന്ത്ര സഹായം ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണ്. വിയന്ന കരാർ പ്രകാരമുള്ള അവകാശങ്ങൾ കുൽഭൂഷണെ ബോധ്യപ്പെടുത്തി. ഉത്തരവാദിത്ത രാജ്യമെന്ന നിലയിൽ കമാൻഡർ കുൽഭൂഷൺ ജാദവിനു പാക് നിയമങ്ങൾ അനുസരിച്ച് നയതന്ത്ര സഹായം അനുവദിക്കും- വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
കുൽഭൂഷൺ കേസ് നിയമം അനുസരിച്ച് കൈകാര്യം ചെയ്യുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചിരുന്നു. അന്താരാഷ്ട്ര കോടതിയുടെ വിധി സ്വാ ഗതം ചെയ്യുന്നു. കമാൻഡർ കുൽഭൂഷൺ ജാദവിനെ കുറ്റവിമുക്തനാക്കി, ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനല്ല അന്താരാഷ്ട്ര കോടതി വിധിച്ചിരിക്കുന്നത്. പാ ക്കിസ്ഥാനിലെ ജനങ്ങൾക്കെതിരേയാണ് അദ്ദേഹം കുറ്റം ചെയ്തിരിക്കുന്നത്. നിയമം അനുശാസിക്കുന്ന രീതിയിൽ തുടർനടപടികൾ സ്വീകരിക്കും- ഖാൻ ട്വീറ്റ് ചെയ്തു.
നാവികസേനാ റിട്ട. ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി കഴിഞ്ഞ ദിവസം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.