ലോകകപ്പ്: ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്ക 203ന് പുറത്ത്
ചെസ്റ്റർ ലീ സ്ട്രീറ്റ്: ലോകകപ്പ് ക്രിക്കറ്റിൽ സെമിയിൽ കടക്കാൻ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചേ മതിയാവൂ എന്ന നിലയിൽ ദക്ഷിണാഫ്രിക്കക്കെതിരെ കളത്തിലിറങ്ങിയ ലങ്കക്ക് ബാറ്റിങ് തകർച്ച. 49.3 ഓവറിൽ 203 റൺസിന് ലങ്കൻ ടീം എല്ലാവരും പുറത്തായി.
സ്കോർ ബോർഡിൽ അക്കങ്ങൾ പിറക്കുന്നതിനു മുമ്പ് വിക്കറ്റ് വീണ് തുടങ്ങിയ ലങ്കക്ക് 100 റൺസ് എടുക്കുന്നതിനുള്ളിലാണ് നാല് വിക്കറ്റും നഷ്ടമായത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും ഓപ്പണറുമായ കുശാൽ പെരേര, അവിഷ്ക ഫെർണാണ്ടോ എന്നിവർ 30 വീതം റൺസെടുത്ത് ഒഴിച്ചാൽ കാര്യമായ ചെറുത്തുനിൽപ്പില്ലാതെയാണ് ലങ്കൻ വിക്കറ്റുകൾ കൊഴിഞ്ഞത്. ഇന്നിങ്സിലെ ആദ്യ പന്തിൽ ദിമുത് കരുണരത്നെ കഗീസോ റബാദയുടെ പന്തിൽ പുറത്താവുകയായിരുന്നു. ക്യാപ്റ്റൻ കുശാൽ മെൻഡിസ് 23 റൺസെടുത്തപ്പോൾ ആഞ്ചലോ മാത്യൂസ് 11 റൺസെടുത്തും ധനഞ്ജയ ഡിസിൽവ 24 റൺസുമായും പുറത്തായി. ഡ്വൈൻ പ്രിറ്റോറിയസ്, ക്രിസ് മോറിസ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ലോക കിരീടത്തിന് ഏറ്റവും സാധ്യത കൽപ്പിക്കുന്ന ഇംഗ്ലണ്ടിനെ കഴിഞ്ഞ മത്സരത്തിൽ അട്ടിമറിച്ച് വിജയം കൈപ്പിടിയിലാക്കിയ ലങ്കക്ക് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ആ മികവ് തുടക്കത്തിൽ നിലനിർത്താനായിട്ടില്ല. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ട് ജയമടക്കം ആറുപോയൻറുമായി ഏഴാം സ്ഥാനത്താണ് ലങ്ക. പോയൻറ് നിലയിൽ ഒമ്പതാമതായ ദക്ഷിണാഫ്രിക്ക സെമിയിൽ എത്താതെ പുറത്തായി കഴിഞ്ഞു.