സ്കൂളുകളില്‍ മിന്നല്‍ പരിശോധന; വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി.
![](https://www.newswings.online/wp-content/uploads/2019/06/vigilance-raid-school.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ 45ഓളം എയ്ഡഡ് സ്കൂളുകളിലും 15 ഡി.ഇ.ഒ, എ.ഇ.ഒ ഒാഫിസുകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേട് കണ്ടെത്തി. വിവിധ പേരുകളിലുള്ള ഫീസ് കൊള്ളയാണ് സ്കൂളുകളിൽ നടക്കുന്നതെന്ന് വ്യക്തമായി. അനധികൃതമായി പിരിച്ചെടുത്ത പണവും പലയിടങ്ങളിൽനിന്ന് പിടിച്ചെടുത്തു. വിദ്യാർഥി പ്രവേശനത്തിന് പണവുമായെത്തിയ രക്ഷാകർത്താവും വിജിലൻസിന് മുന്നിൽപെട്ടു. ചൊവ്വാഴ്ച ഉച്ചക്ക് 12ന് ആരംഭിച്ച ‘ഓപറേഷൻ ഈഗിൾ വാച്ച്’ എന്ന പരിശോധന വൈകുന്നേരംവരെ നീണ്ടു.
ഉയർന്ന വിജയശതമാനവും ഗുണനിലവാരവും പുലർത്തുന്ന സർക്കാർ – എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറുകൾ പ്രവേശനസമയത്ത് വിദ്യാർഥികളുടെ രക്ഷാകർത്താക്കളിൽനിന്ന് അനധികൃതമായി പി.ടി.എ ഫണ്ട്, ബിൽഡിങ് ഫണ്ട് തുടങ്ങിയ പേരുകളിൽ വൻതുകകൾ പിരിച്ചെടുക്കുന്നതായി കണ്ടെത്തി. അധ്യാപക, അനധ്യാപക തസ്തികകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായും കൈക്കൂലിക്കും സ്വാധീനത്തിനും വഴങ്ങി മുൻഗണന ക്രമം തെറ്റിച്ച് അംഗീകാരം നൽകുന്നതായും വിരമിക്കൽ ഒഴിവുകൾ നികത്തുന്നതിന് വേണ്ട ഫയലുകളിൽ കാരണം കൂടാതെ മാസങ്ങളോളം അനാവശ്യ കാലതാമസം വരുത്തുന്നതായും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
പ്ലസ്വൺ പ്രവേശനത്തിെൻറ മറവിൽ പല സ്കൂളുകളും വൻ കോഴവാങ്ങിയതായും വിദ്യാർഥികളിൽ നിന്നും പി.ടി.എ ഫണ്ട്, സ്കൂൾ വികസന ഫണ്ട്, കെട്ടിട നിർമാണ ഫണ്ട് തുടങ്ങി പല പേരിൽ അനധികൃതമായി വൻ പണപ്പിരിവ് നടത്തുന്നതായും വിവിധ കോണുകളിൽനിന്ന് പരാതി ഉയർന്നതിെൻറ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധന. എയിഡഡ് സ്കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കാലതാമസമുണ്ടാക്കുന്നു, മുൻഗണനാക്രമം തെറ്റിക്കുന്നു എന്നിവയടക്കമുള്ള പരാതികൾ മുൻ നിർത്തിയാണ് ഉപജില്ല വിദ്യാഭ്യാസ ഒാഫിസിൽ പരിശോധന നടത്തിയത്.