പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയാര്‍; ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നാരോപിച്ച് തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം
![](https://www.newswings.online/wp-content/uploads/2019/06/milestone-tn.jpg)
ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് ശുപാര്‍ശചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ തയാറായി. നിലവിലെ വിദ്യാഭ്യാസ രീതിയെ പൂര്‍ണമായും പൊളിച്ചെഴുതുന്നതാണ് പുതിയ രീതി. 50 വര്‍ഷമായി നിലവിലുള്ള 10+2 രീതി, 5+3+3+4ലേക്ക് മാറ്റാനാണ് മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്‍ തലവനായ കമ്മിറ്റി തയാറാക്കിയ വിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്യുന്നത്. കോത്താരി കമ്മിഷന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 1968ല്‍ രൂപംനല്‍കിയ വിദ്യാഭ്യാസ നയപ്രകാരമാണ് സ്‌കൂള്‍ വിദ്യാഭ്യാസം 10+2 രീതി അവംലംബിച്ചത്. നിലവിലുള്ള രീതി പൂര്‍ണമായും പൊളിച്ചെഴുതണമെന്നാണ് കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നത്.
ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെ പ്രൈമറി, ആറ് മുതല്‍ എട്ടാം ക്ലാസ് വരെ അപ്പര്‍ പ്രൈമറി, ഒന്‍പത്, 10 ക്ലാസുകള്‍ സെക്കന്‍ഡറിയും 11, 12 ക്ലാസുകള്‍ ഹയര്‍സെക്കന്‍ഡറിയുമായി കണക്കാക്കുന്ന രീതിയാണ് നിലവിലുള്ളത്. പുതിയ കരട് നയത്തില്‍ ഹയര്‍ സെക്കന്‍ഡറി എന്ന വിഭാഗം ഒഴിവാക്കി 11, 12 ക്ലാസുകളെ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനാണ് ശുപാര്‍ശ ചെയ്യുന്നത്.
പുതിയ നയപ്രകാരം ശുപാര്‍ശ ചെയ്യുന്ന 5+3+3+4 രീതിയില്‍ 3 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളെ വളര്‍ച്ചയുടെ നാലുഘട്ടങ്ങളാക്കി തിരിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിക്കാണ് രൂപംനല്‍കിയിരിക്കുന്നത്. 3-8, 8-11, 11-14, 14-18 എന്നിങ്ങനെയാണ് വ്യത്യസ്ത പ്രായത്തില്‍പ്പെട്ട കുട്ടികളെ വേര്‍തിരിച്ചിരിക്കുന്നത്. ഇതോടെ പ്രീപ്രൈമറി വിദ്യാഭ്യാസവും സ്‌കൂള്‍ വിദ്യാഭ്യാസത്തിനൊപ്പമാകും.
3 മുതല്‍ 8 വയസുവരെയുള്ള ആദ്യഘട്ടത്തില്‍ പ്രീപ്രൈമറി ക്ലാസുകളും 1, 2 ക്ലാസുകളും ഉള്‍പ്പെടും. 3, 4, 5 ക്ലാസുകള്‍ ഉള്‍പ്പെടുന്ന ലേറ്റര്‍ പ്രൈമറി ഘട്ടമാണ് രണ്ടാമത്തേത്. 6, 7, 8 ക്ലാസുകള്‍ ഉള്‍പ്പെടുന്ന അപ്പര്‍ പ്രൈമറി ഘട്ടമാണ് മൂന്നാമത്തേത്. 9 മുതല്‍ 12 വരെ ക്ലാസുകള്‍ ഉള്‍പ്പെടുന്ന സെക്കന്‍ഡറി ലെവലാണ് നാലാംഘട്ടം.
സെക്കന്‍ഡറി ഘട്ടത്തെ രണ്ടുസെമസ്റ്ററുകളാക്കി തിരിക്കാനും നിര്‍ദേശമുണ്ട്. ഓരോ സെമസ്റ്ററിലും അഞ്ചോ ആറോ വിഷയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാം. ചില വിഷയങ്ങള്‍ എല്ലാവരും പഠിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ചിലത് താല്‍പര്യത്തിനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും. എല്ലാ ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ സംസ്‌കൃതം പഠിക്കാനുള്ള അവസരം നല്‍കണമെന്നും ശുപാര്‍ശയുണ്ട്. പഠന രീതി ഏറ്റവും സുഖകരമായ രീതിയില്‍ അവതരിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരീക്ഷാ രീതിയിലും അധ്യാപകരുടെ പരിശീലന പരിപാടികളിലും കരട് നയം മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിലും കാതലായ മാറ്റങ്ങളിലൂടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ കമ്മിഷന്‍ നിര്‍ദേശിക്കുന്നു. 2017ലാണ് വിദ്യാഭ്യാസനയം പരിഷ്‌കരിക്കുന്നതിനായി കസ്തൂരിരംഗന്‍ അധ്യക്ഷനായ കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. കഴിഞ്ഞ 50 വര്‍ഷമായി പിന്തുടര്‍ന്നുവരുന്ന പഠനരീതിക്ക് കാലോചിതമായ മാറ്റം ആവശ്യമാണെന്ന് കമ്മിഷന്‍ പറയുന്നു.
അതേസമയം, പുതിയ നയം ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന ആരോപണം ഉയര്‍ന്നതോടെ തമിഴ്‌നാട്ടില്‍ പുതിയ പ്രതിഷേധത്തിന് കളമൊരുങ്ങി. ഡി.എം.കെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ നയത്തിനെതിരേ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഡി.എം.കെ എം.പി കനിമൊഴി ആരോപിച്ചു. പുതിയ വിദ്യാഭ്യാസ രീതി നടപ്പാക്കുകയാണെങ്കില്‍ ശക്തമായി എതിര്‍ക്കുമെന്നും അവര്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏതൊരു ശ്രമത്തെയും പ്രതിരോധിക്കുമെന്ന് പട്ടാളി മക്കള്‍ കക്ഷി നേതാവ് എസ്. രാമദാസ് പറഞ്ഞു. സോഷ്യല്‍മീഡിയകളില്‍ ഹിന്ദി അടിച്ചേല്‍പ്പുക്കരുതെന്നാവശ്യപ്പെട്ട് കാംപയിനുകളും തുടങ്ങി.
പ്രതിഷേധം ഉയര്‍ന്നതോടെ നയം ഒരുഭാഷയും അടിച്ചേല്‍പ്പിക്കുന്നില്ലെന്ന വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തുവന്നു.