മസ്‍തിഷ്കജ്വരം: മരണസംഖ്യ 100 ആയി, 290 കുട്ടികള്‍ ഐസിയുവിൽ

പട്‍ന: ബീഹാറിലെ മുസാഫര്‍പൂരീൽ രണ്ടാഴ്ചയ്ക്കിടെ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 100 ആയി. ഇന്നലെ മാത്രം 20 കുട്ടികളുടെ ജീവനാണ് നഷ്ടപ്പെട്ടത്. ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ 83 കുട്ടികളും കേജ്രിവാള്‍ ഹോസ്പിറ്റലിൽ 17 കുട്ടികളുമാണ് മരണപ്പെട്ടതെന്ന് ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.

ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ഐസിയുവിൽ മാത്രം 290 ലധികം കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കടുത്ത ചൂടുമൂലമുള്ള നിർജ്ജലീകരണവും പഞ്ചസാരയുടേയും മറ്റ് ധാതുക്കളുടേയും അളവിൽ ഉണ്ടാകുന്ന കുറവാകാം കുട്ടികളുടെ മരണകാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. സംസ്ഥാനത്ത് ഇതുവരെ ഉഷ്ണതരംഗത്തെ തുടര്‍ന്ന് 32 പേര്‍ മരണപ്പെട്ടു.

അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ഇന്നലെ ബീഹാർ സന്ദർശിച്ചു. സംസ്ഥാനത്തെ സാഹചര്യം നിയന്ത്രണവിധേയമാക്കാൻ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായവും ലഭ്യമാക്കും. കുട്ടികൾക്ക് കൃത്യമായ ചികിത്സ നൽകാനുള്ള നടപടിക്രമങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിദഗ്ധ ചികിത്സയ്ക്കും പഠനത്തിനുമായി എയിംസിൽനിന്നുള്ള സംഘം ബീഹാറിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കുട്ടികളുടെ നാഡീ വ്യൂഹത്തെയാണ് അക്യൂട്ട് എൻസിപിലൈറ്റിസ് സിൻഡ്രോം ബാധിച്ചിരിക്കുന്നത്. പിച്ചുംപേയും പറയൽ, വിറയൽ, സ്ഥലകാലബോധമില്ലായ്മ എന്നിവയിലൂടെ കടന്നുപോയ ശേഷം കുട്ടികൾ കോമ സ്റ്റേജിലെത്തും എന്നതാണ് മസ്തിഷ്ക ജ്വരത്തിൻ്റെ ലക്ഷണം.

മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ചില പ്രദേശങ്ങളിലെ സ്‍കൂളുകള്‍ ജൂൺ 19 വരെ തുറക്കുരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

error: Content is protected !!