ഓടിക്കൊണ്ടിരുന്ന ജനശതാബ്ദി ട്രെയിനിന് കല്ലെറിഞ്ഞ വിദ്യാര്‍ത്ഥി പിടിയില്‍

പരപ്പനങ്ങാടി: ജനശതാബ്ദി എക്സ്പ്രസ്സിന് നേരെ കല്ലെറിഞ്ഞ വിദ്യാർഥി പിടിയിൽ. വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസ്സിന് നേരെ പരപ്പനങ്ങാടി-വള്ളിക്കുന്ന് സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് കല്ലേറുണ്ടായത്. സംഭവത്തെ തുടര്‍ന്ന് തിരൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ എം പി ഷിനോജ്കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ ട്രാക്കിന് സമീപത്തുള്ള സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്.

സ്‌കൂൾ അധികൃതരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിയേയും രക്ഷകര്‍ത്താക്കളേയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ജില്ലാ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകനായ രജീഷ്പട്ടത്തിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിങ് നല്‍കി വിട്ടയച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനെതിരെ രക്ഷിതാക്കള്‍ ജാഗരൂകരാകണമെന്നും റെയില്‍വേ പരിസരങ്ങളില്‍ സമാനസംഭവങ്ങളുമായി ബന്ധപ്പെട്ട് എത്തുന്നവരെ കുറിച്ച് സൂചന ലഭിച്ചാല്‍ റെയില്‍വേ സെക്യൂരിറ്റി ഹെല്പ് ലൈനിന്റെ ടോള്‍ ഫ്രീ നമ്പറായ 182ല്‍ അറിയിക്കണമെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ എം പി ഷിനോജ്കുമാര്‍ അറിയിച്ചു.

error: Content is protected !!