മൂന്നു ബൂത്തുകളിൽ കൂടി റീപോളിങ്ങ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം
കണ്ണൂർ : കേരളത്തിലെ മൂന്ന് ബൂത്തുകളില്‍ കൂടി റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിച്ചു. ധര്‍മമടത്തെ രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിലെ ഒരു ബൂത്തിലുമാണ് റീപോളിംഗ് നടക്കുക. നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ ഇന്നലെ കമീഷന്‍ തീരുമാനിച്ചിരുന്നു. എല്ലായിടത്തും ഞായറാഴ്ചയാണ് റീപോളിംഗ് നടത്തുക.
തൃക്കരിപ്പൂരിലെ 48-ാം നമ്പര്‍ ബൂത്ത് ധര്‍മ്മടത്തെ 52,53 ബൂത്തുകളിലുമാണ് റീപോളിംഗ് നടക്കുക. കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ മൂന്നും കണ്ണൂരിലെ ഒരു ബൂത്തിലും വീണ്ടും വോട്ടെടുപ്പ് നടത്താന്‍ നേരത്തെ തീരുമാനിച്ചുരുന്നു. കാസര്‍കോട്ട് കല്യാശ്ശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69 പുതിയങ്ങാടി ജമാഅത്ത് എച്ച്.എസ് നോര്‍ത്ത് ബ്ലോക്ക്, ബൂത്ത് നമ്പര്‍ 70 ജമാഅത്ത് എച്ച്.എസ് സൗത്ത് ബ്ലോക്ക് എന്നിവിടങ്ങളിലും കണ്ണൂര്‍ തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എ.യു.പി.എസ് എന്നിവയിലുമാണ് വീണ്ടും വോട്ടെടുപ്പ് നടത്താന്‍ കമീഷന്‍ തീരുമാനിച്ചത്.
റിട്ടേണിംഗ് ഓഫീസര്‍മാരായ കലക്ടര്‍മാരുടെ റിപ്പോര്‍ട്ടും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെയും ജനറല്‍ ഒബ്‌സര്‍വറുടെയും റിപ്പോര്‍ട്ടും മറ്റു തെളിവുകളും വിശകലനം ചെയ്താണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനമെടുത്തത്. ജനപ്രാതിനിധ്യനിയമം 1951ലെ സെക്ഷന്‍ 58 ഉപയോഗിച്ചാണ് നടപടി. കള്ളവോട്ട് ആരോപണങ്ങളെ തുടര്‍ന്ന് കേരളത്തില്‍ റീപോളിംഗ് നടത്തുന്നത് ഇതാദ്യമാണ്.