പഞ്ചാബിൽ പെൺകുട്ടികളുടെ തുണി ഉരിഞ്ഞ് പരിശോധന ; 4 സ്കൂൾ ജീവനക്കാർക്കെതിരെ നടപടി
![](https://www.newswings.online/wp-content/uploads/2019/05/image.jpg)
പഞ്ചാബിലെ അകാല്‍ സര്‍വകലാശാല ഹോസ്റ്റലിലെ വിദ്യാര്‍ഥിനികളുടെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് നാലുജീവനക്കാരെ പിരിച്ചുവിട്ടു. രണ്ടു സുരക്ഷാ ജീവനക്കാരെയും രണ്ട് ഹോസ്റ്റല്‍ വാര്‍ഡന്‍മാരെയുമാണ് സര്‍വകലാശാല ഭരണസമിതി പിരിച്ചുവിട്ടത്.
ഹോസ്റ്റലിലെ ശുചിമുറിയില്‍ ഉപയോഗിച്ച സാനിറ്ററി നാപ്കിന്‍ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.നാപ്കിന്‍ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്തുന്നതിനായി ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ വസ്ത്രമുരിയാന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ആവശ്യപ്പെടുകയായിരുന്നു.കഴിഞ്ഞ ആഴ്ചയാണ് സംഭവം. ഇതില്‍ പ്രതിഷേധവുമായി ചൊവ്വാഴ്ച വിദ്യാര്‍ഥിനികള്‍ സര്‍വകലാശാല ക്യാമ്പസില്‍ തടിച്ചുകൂടി.ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ ഉള്‍പ്പെട്ട നാലുജീവനക്കാരെ പിരിച്ചുവിട്ടത്.
കഴിഞ്ഞ വര്‍ഷം, സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടു അധ്യാപകരെ ഇതേ കാരണത്തിന്റെ പേരില്‍ പഞ്ചാബ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് സ്ഥലംമാറ്റിയിരുന്നു.കുണ്ടല്‍ ഗ്രാമത്തിലെ ഒരു വിദ്യാലയത്തില്‍ സ്‌കൂള്‍ ശൗചാലത്തില്‍ ഉപയോഗിച്ച നാപ്കിന്‍ കണ്ടെത്തി.ഇത് ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്തുന്നതിനായി അധ്യാപകര്‍ വിദ്യാര്‍ഥിനികളുടെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തുകയായിരുന്നു.സംഭവത്തെ കുറിച്ച് കരഞ്ഞുകൊണ്ട് പരാതി പറയുന്ന വിദ്യാര്‍ഥിനികളുടെ വീഡിയോ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു.ഉപയോഗിച്ച നാപ്കിന്‍ എങ്ങനെ നശിപ്പിച്ചുകളയണം എന്ന് പഠിപ്പിക്കുന്നതിന് പകരം വിദ്യാര്‍ഥിനികളുടെ വസ്ത്രമുരിയാനാണ് അധ്യാപകര്‍ ശ്രമിച്ചതെന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടതോടെ ഇവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കുകയായിരുന്നു.