ബാഗ്ദാദിയെ പിടികൂടുമെന്ന് അമേരിക്ക
ഐഎസ് തലവൻ അബുബക്കർ അൽ ബാഗ്ദാദിയെ പിന്തുടർന്നു പിടികൂടുമെന്ന് യുഎസ്. ബാഗ്ദാദിയുടെ വീഡിയോ സന്ദേശം പുറത്തുവന്നതിനു പിന്നാലെയാണ് യുഎസ് പ്രഖ്യാപനം. ലോകത്തെവിടെയായാലും അവശേഷിക്കുന്ന ഭീകരനേതാക്കളുടെ പതനം ഉറപ്പാക്കാൻ യുഎസ് സഖ്യസേന പോരാടുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പോർട്ട്മെന്റ് വക്താവ് പറഞ്ഞു. ബാഗ്ദാദിയുടെ വീഡിയോയുടെ ആധികാരികതയും ചിത്രീകരണ തീയതിയും കണ്ടെത്താൻ യുഎസ് വിദഗ്ധർ ശ്രമം ആരംഭിച്ചിട്ടുണ്ട്.
അഞ്ചു വർഷത്തിനുശേഷം ആദ്യമായിട്ടാണ് ബാഗ്ദാദിയുടെ വീഡിയോ പുറത്തുവരുന്നത്. ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ സ്ഫോടനങ്ങളെ പ്രകീർത്തിച്ചാണ് ബാഗ്ദാദിയുടെ വീഡിയോ സന്ദേശം. പതിനെട്ടു മിനിട്ടുള്ള വീഡിയോയിൽ ബാഗ്ദാദി 40 സെക്കൻഡുകൾ മാത്രമേ സംസാരിക്കുന്നുള്ളൂ. സിറിയയിൽ ഐഎസിന്റെ അവസാന ശക്തികേന്ദ്രമായിരുന്ന ബാഗുസിലെ പരാജയം ബാഗ്ദാദി സമ്മതിക്കുന്നു. ലങ്കൻ ആക്രമണത്തെക്കുറിച്ചുള്ള പരാമർശങ്ങൾ വീഡിയോയിൽ എഴുതിക്കാണിക്കുകയാണ്.
ഐഎസിന്റെ അൽ ഫർഖാൻ മാധ്യമവിഭാഗമാണ് വീഡിയോ പുറത്തുവിട്ടത്. ലങ്കയിൽ ആക്രമണം നടക്കുന്നതിനു മുമ്പായിരുന്നു ചിത്രീകരണമെന്ന് അവകാശപ്പെടുന്നു. ഇതിനു മുമ്പ് 2014ലാണ് ബാഗ്ദാദി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഇറാക്കിലെ മൊസൂളിൽ ഐഎസിന്റെ സാമ്രാജ്യം(ഖാലിഫേറ്റ്) പ്രഖ്യാപിക്കുന്ന വീഡിയോ ആയിരുന്നത്.\