മധ്യപ്രദേശിൽ കോൺഗ്രസ്സിനെ വീഴ്ത്താൻ ബിജെപി;വിശ്വാസ വോട്ട് തേടാൻ ഗവർണർക്ക് കത്ത് നൽകി.
![](https://www.newswings.online/wp-content/uploads/2019/05/Gopal-53808589_6.jpg)
ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കവുമായി ബിജെപി. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് മധ്യപ്രദേശിൽ ബിജെപിയുടെ ചടുലനീക്കം.കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ ഗവർണർക്ക് കത്ത് നൽകി. ഇന്ന് വൈകുന്നേരം ഗവർണർ ആനന്ദിബെൻ പട്ടേലിനെ കാണാനും ബിജെപി സമയം തേടിയിട്ടുണ്ട്. ചില കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടുമെന്ന് അവകാശപ്പെട്ടാണ് ബിജെപി ഗവർണർക്ക് കത്ത് നൽകിയിരിക്കുന്നത്.
മധ്യപ്രദേശിൽ ബിജെപിയുടെ 15 വർഷത്തെ ഭരണത്തിന് ശേഷമാണ് ഇത്തവണ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നത്. എസ്പിയുടെയും ബിഎസ്പിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് കമൽനാഥ് സർക്കാർ അധികാരത്തിൽ വന്നത്. 231 അംഗനിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. 120 എംഎൽഎമാരുടെ പിന്തുണയാണ് കോൺഗ്രസിനുള്ളത്. പ്രതിപക്ഷമായ എൻഡിഎ സഖ്യത്തിന് 109 സീറ്റുകളാണുള്ളത്. കോൺഗ്രസിന് 113 സീറ്റുകളാണ് ഉള്ളത്. ബിഎസ്പി രണ്ട് സീറ്റും എസ്പി ഒരു സീറ്റും നാല് സ്വതന്ത്രരും കോൺഗ്രസിനൊപ്പമുണ്ട്.