കള്ളവോട്ട് ചെയ്ത സ്ത്രീകൾക്കെതിരെ സെെബർ ആക്രമണം, പൊലീസിൽ പരാതി നൽകി
![](https://www.newswings.online/wp-content/uploads/2019/05/social-media-business.jpg)
തളിപ്പറമ്പ് : കാസർകോട് ലോക്‌സഭ മണ്ഡലത്തിൽ കള്ളവോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയ സ്ത്രീകൾക്ക് നേരെ സെെബർ ആക്രമണം. സോഷ്യൽ മീഡിയയിലൂടെ അശ്ലീല പരാമർശം നടത്തുകയും അവരെ സമൂഹത്തിൽ മോശമായ രീതിയിൽ ചിത്രീകരിക്കുകയും ചെയ്ത ഏഴ് പേർക്കെതിരെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്.
സദഖ് പുറത്തൂർ എന്നപേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടുടമ പുറത്തൂരിലെ നാലകത്ത് ഹൗസിൽ മുഹമ്മദ് സദഖ്, നന്ദു പള്ളത്ത്, അനു അശോക്, കൃഷ്ണൻ എം. മുകുന്ദൻ, മുഹമ്മദ് റഫീഖ് കേളോത്ത്, സലാം സാഖാ, രാമചന്ദ്രൻ പട്ടേരി എന്നിവർക്കെതിരേയാണ് യുവതികൾ ഡി.വൈ.എസ്.പി എം. കൃഷ്ണന് പരാതി നൽകിയത്. പിലാത്തറയിൽ കള്ളവോട്ട് ചെയ്തു എന്ന വാർത്ത വന്നതിന് പിന്നാലെ യുവതികളെ കുറിച്ച് മോശമായ തരത്തിൽ സോഷ്യൽ മീഡിയിൽ കമെന്റുകൾ വന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മൂന്ന് പേരും പൊലീസിൽ പരാതിപ്പെട്ടത്.
കള്ളവോട്ട് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയ പഞ്ചായത്തംഗം എൻ.പി. സലീന, സി.പി.എം പ്രവർത്തകയും മുൻ ജനപ്രതിനിധിയുമായ കെ.പി. സുമയ്യ, പദ്മിനി എന്നിവർക്കെതിരേയാണ് വ്യാപകമായ സൈബർ ആക്രമണം നടക്കുന്നത്. അവരുടെ ചിത്രങ്ങൾ സഹിതമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. പ്രചരിക്കുന്ന പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതം പൊലീസിന് മുന്നിൽ ഹാജറാക്കിയിട്ടുണ്ട്.