മണർകാട് കസ്റ്റഡി മരണം: രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
![](https://www.newswings.online/wp-content/uploads/2019/05/Navas-manarkadu.jpg)
കോട്ടയം: മണർകാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സി.പി.ഒ സെബാസ്റ്റ്യൻ വർഗീസ്, എ.എസ്.ഐ പ്രസാദ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കസ്റ്റഡിയിലുള്ള ആളെ ശ്രദ്ധിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി. വീഴ്ചവരുത്തിയ പൊലീസുകാർക്കെതിരെ നടപടിക്ക് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എറണാകുളം റേഞ്ച് ഐ.ജി വിജയ് സാഖറെക്കും കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കറിനും കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു പേരെ സസ്പെൻഡ് ചെയ്തത്. കൂടാതെ സംഭവത്തിൽ മജിസ്ട്രേറ്റുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത അരീപ്പറമ്പിൽ പറപ്പള്ളിക്കുന്ന് രാജീവ്ഗാന്ധി കോളനി എടത്തറ പരേതനായ ശശിയുടെ മകൻ യു. നവാസാണ് മണർകാട് സ്റ്റേഷനിൽ തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.15നാണ് സ്റ്റേഷനിലെ സന്ദർശകർക്കുള്ള ശുചിമുറിയിലെ ജനലിൽ ഉടുമുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയിൽ നവാസിനെ കണ്ടെത്തിയത്. പൊലീസുകാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തിങ്കളാഴ്ച രാത്രി മദ്യപിച്ച് ബഹളമുണ്ടാക്കിയ നവാസ് ഭാര്യയെയും മകളെയും ട്രാൻസ്ജെൻഡറായ സഹോദരൻ നൗഷാദിനെയും (മാളവിക) മർദിക്കുകയായിരുന്നു. പൊലീസിൽ അറിയിച്ചതിനെ തുടർന്ന് മണർകാട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയെങ്കിലും നവാസ് രക്ഷപ്പെട്ടു. വീണ്ടുമെത്തി പരാക്രമം കാട്ടിയതോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് രാത്രി 10.30ന് സ്റ്റേഷനിൽ കൊണ്ടുവന്നു. ചൊവ്വാഴ്ച രാവിലെ ജാമ്യത്തിൽ വിടാൻ തീരുമാനിച്ചിരുന്നു. ആത്മഹത്യ വിവരം പുറത്തുവന്നതിന് പിന്നാലെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.