‘വിഭജന നായകന’ല്ല, മോദി എല്ലാവരെയും ഒന്നിപ്പിക്കുന്നുവെന്ന് ടൈം മാസിക

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി എത്തിയ ടൈം മാസികയുടെ കവര്‍ സ്റ്റോറി ബിജെപി വൃത്തങ്ങളെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഇന്ത്യയുടെ വിഭജനനായകൻ എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ ടൈം മാസികയുടെ കവര്‍ സ്റ്റോറി പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു. എന്നാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി തെരഞ്ഞെടുപ്പിൽ വൻവിജയം കൊയ്തതിനു പിന്നാലെ പുതിയ നിലപാടുമായി മാസിക. മോദി എല്ലാവരെയും ഒന്നിപ്പിക്കുന്നു എന്നാണ് പുതിയ ലക്കത്തിലെ വാര്‍ത്തയുടെ തലക്കെട്ട്.

പതിറ്റാണ്ടുകളോളം മറ്റൊരു പ്രധാനമന്ത്രിയ്ക്കും കഴിയാത്ത വിധത്തിൽ നരേന്ദ്ര മോദി ഇന്ത്യയെ ഒരുമിപ്പിക്കുന്നു എന്നാണ് പുതിയ ലേഖനത്തിന്‍റെ തലക്കെട്ടത്. 2014ൽ നരേന്ദ്ര മോദി ഫോര്‍ പിഎം എന്ന ക്യാംപയിന് നേതൃത്വം കൊടുത്ത മനോദ് ലദ്വയാണ് ലേഖനം എഴുതിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ടൈം മാസിക വെബ്സൈറ്റിലൂടെ ലേഖനം പുറത്തുവന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നമായ ജാതിവിഭാഗീയത മറികടക്കാനായതാണ് മോദിയ്ക്ക് നിര്‍ണ്ണായകമായതെന്ന് ലേഖനത്തിൽ പറയുന്നു. പിന്നോക്ക ജാതിയിൽ നിന്ന് കടന്നുവന്ന നരേന്ദ്ര മോദി വിവിധ വിഭാഗങ്ങളെ ഒന്നിപ്പിച്ചു എന്ന കാര്യം ഉയര്‍ന്ന ജാതിക്കാര്‍ക്കുള്ള മേൽക്കോയ്മ എന്ന പേരിൽ പാശ്ചാത്യമാധ്യമങ്ങള്‍ ഇക്കാലമത്രയും മറച്ചു പിടിക്കുകയോ മറന്നു പോകുകയോ ചെയ്യുകയായിരുന്നുവെന്ന് ലേഖകൻ പറയുന്നു.

ഏറ്റവും പിന്നോക്കം നിൽക്കുന്ന ഒരു സമൂഹത്തിൽ നിന്ന് വളര്‍ന്ന മോദി തന്‍റെ ഉയര്‍ച്ചയിലേയ്ക്കുള്ള പാതയിൽ രാജ്യത്തെ അധ്വാനവിഭാഗത്തെയും നാട്ടിലെ ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങളെയും കൂടെ നിര്‍ത്തിയെന്നും നെഹ്രു – ഗാന്ധി കുടുംബത്തിന് ഇത്രയും കാലം കഴിയാതിരുന്ന കാര്യമായിരുന്നു അതെന്നും ലേഖകൻ അഭിപ്രായപ്പെടുന്നു. ഇന്ത്യ ഗ്ലോബൽ ബിസിനസ് എന്ന പ്രസിദ്ധീകരണം പ്രസിദ്ധീകരണത്തിന്‍റെ ഉടമകളായ ഇന്ത്യ ഇൻകോര്‍പ്പറേറ്റഡ് എന്ന ബ്രിട്ടീഷ് മാധ്യമസ്ഥാപനത്തിന്‍റെ സ്ഥാപകനും സിഇഓയുമാണ് ലദ്വ.

2014 എൻഡിഎ സര്‍ക്കാരിന്‍റെ കാലത്തും ഇത്തവണത്തെ തെരഞ്ഞെടുപ്പിലും മോദി പലപ്പോഴം കനത്ത വിമര്‍ശനങ്ങളെ നേരിട്ടെങ്കിലും ഇന്ദിരാ ഗാന്ധിയുടെ കാലത്തിനു ശേഷം രാജ്യത്തെ ഇത്രയധികം ഒരുമിപ്പിച്ച മറ്റൊരു നേതാവ് ഉണ്ടായിട്ടില്ലെന്ന് ലേഖനത്തിൽ പറയുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നരേന്ദ്ര മോദിയുടെ ഭരണത്തെ നിശിതമായി വിമര്‍ശിച്ച ടൈം മാസിക ലേഖനത്തിന് നേര്‍വിപരീതമാണ് പുതിയ ലേഖനം. ആള്‍ക്കൂട്ട കൊലപാതകവും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള യോഗി ആദിത്യനാഥിന്‍റെ ഉയര്‍ച്ചയും ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളിൽ ബിജെപിയ്ക്കെതിരെ ലേഖനത്തിൽ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. പത്രപ്രവര്‍ത്തകനായ ആതിഷ് തസീര്‍ ആണ് ലേഖനം എഴുതിയത്. എന്നാൽ പാക്കിസ്ഥാനി പൗരനായ തസീറിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ലെന്നായിരുന്നു ബിജെപി വൃത്തങ്ങളുടെ പ്രതികരണം.

error: Content is protected !!