സിപിഎം പാർലമെൻ്റിൽ ലീഗിനെക്കാൾ ചെറിയ പാർട്ടിയായെന്ന് കുഞ്ഞാലിക്കുട്ടി
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പാര്‍ലമെന്‍റിൽ മുസ്ലീം ലീഗിനെക്കാള്‍ ചെറിയ പാര്‍ട്ടിയായി സിപിഎം മാറിയെന്ന് കുഞ്ഞാലിക്കുട്ടി. തമിഴ്നാട്ടിലെ ഒരു സീറ്റടക്കം മൂന്ന് സീറ്റുകളിൽ മുസ്ലിം ലീഗ് ലീഡ് ചെയ്യുന്ന സാഹചര്യത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മുസ്ലിം ലീഗിനെക്കാള്‍ കുറച്ച് സീറ്റുകളായിരിക്കും ഇടതുപക്ഷം നേടുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തമിഴ്നാട്ടിൽ കിട്ടാനുള്ള ഒരു സീറ്റ് മാത്രമാണ് സിപിഎമ്മിന് കേരളത്തിനു പുറത്തുള്ള ഒരേയൊരു വിജയപ്രതീക്ഷയെന്നും എന്നാൽ അത് കോൺഗ്രസിന്‍റെയും ലീഗിന്‍റെയും സഹായം കൊണ്ട് ജയിച്ചെന്നു മാത്രമേ പറയാനാകൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ശബരിമലയിലെ സിപിഎം നിലപാട് ശരിയല്ലെന്നാണ് മുസ്ലിം ലീഗ് അന്നുമിന്നും പറഞ്ഞിട്ടുള്ളതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമല വിഷയത്തിൽ ജനങ്ങളെ സങ്കടപ്പെടുത്തിയതിന്‍റെ ഫലമാണ് സിപിഎം അനുഭവിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിയുടെ മികച്ച പ്രകടനത്തിനായി വയനാട്ടിൽ രാഹുലിന്‍റെ പ്രചാരണത്തിന് മുസ്ലിം ലീഗിന് ചുക്കാൻ പിടിക്കാനായി എന്നതിൽ സന്തോഷമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുലിന്‍റെ തൊട്ടു പിന്നിലായി തന്‍റെ ഭൂരിപക്ഷം നിന്നു കാണാനാണ് താത്പര്യമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ നോട്ടുനിരോധനം ഉള്‍പ്പെടെ മോദി സര്‍ക്കാരിന്‍റെ ജനവിരുദ്ധനയങ്ങള്‍ക്കെെതിരെ പുറപ്പെടുവിച്ച ജനവിധിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.