കാശ്മീരിലെ കുല്‍ഗാമില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 2 തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : കാശ്മീരിലെ കുല്‍ഗാമില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 2 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇവിടെ ഇന്റര്‍ നെറ്റ് സര്‍വ്വീസ് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. അക്രമണം പടരുന്നതും വ്യാജ വാര്‍ത്തകള്‍ പരക്കുന്നതും തടഞ്ഞാണ് ഇന്റര്‍നെറ്റിന് നിരോധനം.
ജമ്മു കാശ്മീർ പോലീസിലെ രാഷ്ട്രീയ റൈഫിള്‍സും (RR) സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും (SOG) സി ആര്‍ പി എഫുമായി സംയുക്തമായി നടത്തിയ തെരച്ചിലില്‍ ഗോപാല്‍ പൂരില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ സുരക്ഷാ സേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശം വളഞ്ഞ സേനാംഗങ്ങള്‍ ഭീകരരുമായി വെടിവെപ്പ് നടത്തി. ഇന്നലെ അര്‍ധരാത്രി രണ്ടു മണിക്കാണ് വെടി വെപ്പ് തുടങ്ങിയത്. മൂന്നു മണിയായപ്പോള്‍ ഒരു തീവ്രവാദിയെ വധിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ രണ്ടാമനേയും സേന വധിച്ചു. ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ സാഹിര്‍ അഹമ്മദും ഇര്‍ഫാന്‍ മന്‍സൂറുമാണ് കൊല്ലപ്പെട്ടത്. ഇവര്‍ മാസങ്ങള്‍ക്കു മുമ്പാണ് ഹിസ്ബുള്‍ മുജാഹിദീന്‍ അംഗമായത്.
ഇതേ തുടർന്ന് കുല്‍ഗാമില്‍ പലയിടത്തും സെക്യൂരിറ്റി ഫോഴ്‌സിനു നേരെ ജനങ്ങള്‍ തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് ഇന്റര്‍നെറ്റ് സംവിധാനം നിരോധിച്ചത്.