പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
![](https://www.newswings.online/wp-content/uploads/2019/05/periya-.1550760120.jpg)
പെരിയ ഇരട്ടകൊലപാതകകേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളുളുള്‍പ്പടെയുള്ള തൊണ്ടിമുതലുകള്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയായി.ഫെബ്രുവരി 19 ന് അറസ്റ്റിലായ ഒന്നാം പ്രതി പീതാംബരന്റെ 90 ദിവസം റിമാന്‍ഡ് കാലാവധി ഇന്ന് പൂര്‍ത്തിയാകുന്നതോടെയാണ് അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഫെബ്രുവരി 17 ന് രാത്രിയാണ് ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.
സി.പി.എം പെരിയ ലോക്കൽ കമ്മറ്റി അംഗമായിരുന്ന പീതാംബരൻ ഒന്നാം പ്രതിയായ പ്രതിപ്പട്ടികയില്‍ സി.പി.എം ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ എന്നിവരും ഉള്‍പ്പെടുന്നു. മൊത്തം 14 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത് .ഒന്നാം പ്രതി പീതാംബരൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
രാഷ്ട്രീയക്കാരുൾപ്പെട്ട കൊലപാതകമെന്ന് പറയുന്ന കുറ്റപത്രത്തിൽ കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്നും സൂചിപ്പിക്കുന്നു.ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ളവരില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട പങ്കെടുത്തവരും 9 മുതല്‍ 11 വരെയുള്ള പ്രതികള്‍ ഇവര്‍ക്ക് കൊലപാതകത്തിന് സഹായങ്ങള്‍ ചെയ്തവരുമാണെന്നാണ് സൂചന. പ്രതികളെ രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കാനും സഹായിച്ചവരെന്ന് കണ്ടെത്തിയ 12 മുതല്‍ 14 വരെയുള്ള പ്രതികള്‍ക്ക് നേരത്തെ ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവധിച്ചിരുന്നു.കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും കേസിലെ മറ്റ് തൊണ്ടിമുതലുകളും ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഹാജരാക്കിയിരുന്നു.