വയനാട്ടിൽ കർഷക റാലിക്ക് ഒരുങ്ങി യുഡിഎഫ്
വയനാട്ടില്‍ കാര്‍ഷിക പ്രശ്നങ്ങളുയര്‍ത്തി രാഹുല്‍ ഗാന്ധിയെ നേരിടാനുള്ള ഇടതു തീരുമാനത്തെ പ്രതിരോധിക്കാനൊരുങ്ങി യു.ഡി.എഫ്. എല്‍.ഡി.എഫിന്‍റെ കര്‍ഷക പാര്‍ലമെന്‍റിന് പകരം കര്‍ഷക റാലി സംഘടിപ്പിക്കാനാണ് തീരുമാനം. കാര്‍ഷിക മേഖലയായ വയനാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ക്കും വിളകളുടെ വിലയിടിവിനും വഴി വെച്ചത് കോണ്‍ഗ്രസ് നയങ്ങളാണെന്ന എല്‍.ഡി.എഫ് ആരോപണത്തെ പ്രതിരോധിക്കാനാണ് യു.ഡി.എഫ് നീക്കം. രാജ്യത്താദ്യമായി കാര്‍ഷിക ബഡ്ജറ്റ് നടപ്പിലാക്കുമെന്ന് ഉറപ്പ് നല്‍കിയ കോണ്‍ഗ്രസ് പ്രകടന പത്രികയെ കണ്ടില്ലെന്ന് നടിക്കുകയാണ് എല്‍.ഡി.എഫ് എന്ന് എ.കെ ആന്‍റണി കുറ്റപ്പെടുത്തി.
ഈ മാസം 12 ന് ഇടതുമുന്നണി പുല്‍പ്പള്ളിയില്‍ കര്‍ഷക പാര്‍ലമെന്‍റ് സംഘടിപ്പിക്കാനൊരുങ്ങുമ്പോൾ കര്‍ഷക റാലിയിലൂടെ മറുപടി നല്‍കാനാണ് യു.ഡി.എഫ് തീരുമാനം. ഏപ്രില്‍ 16ന് കാക്കവയല്‍ ജവാന്‍ സ്മൃതി മുതല്‍ കല്‍പ്പറ്റ വരെയായിരിക്കും യു.ഡി.എഫിന്‍റെ കര്‍ഷക റാലി. രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വത്തോടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വയനാട്ടിലെ യഥാര്‍ത്ഥ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കാനായത് തങ്ങളുടെ നേട്ടമാണെന്നാണ് ഇടതുമുന്നണി കരുതുന്നത്.