രശ്മി വധം ; ബിജു രാധാകൃഷ്ണനെയും അമ്മയേയും വെറുതെ വിട്ടു
ഭാര്യ രശ്മിയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ബിജു രാധാകൃഷ്ണനെ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിച്ച വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ബിജുവിന്റെ അമ്മ രാജമ്മാളിന്റെ മൂന്നു വർഷത്തെ തടവും റദ്ദാക്കി.
വിചാരണക്കോടതി ഉത്തരവിനെതിരേ ബിജു രാധാകൃഷ്ണൻ നൽകിയ അപ്പീലിലാണ് നടപടി. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന ബിജുവിന്റെ വാദം ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മൊഴി മാത്രം കണക്കിലെടുക്കാനാകില്ലെന്നും കോടതി അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന് ബിജുവിനെതിരേ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും കോടതി അറിയിച്ചു. വിചാരണ കോടതി വിധിയെ തുടർന്ന് പൂജപ്പുര ജയിലിൽ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു അദ്ദേഹം.