ചലഞ്ചിംഗ് വോട്ട്, ടെന്‍ഡര്‍ വോട്ട്, റീപോളിംഗ്… വാട്‌സാപ്പില്‍ പ്രചരിക്കുന്ന കള്ള പ്രചരണത്തിന്റെ സത്യാവസ്ഥ അറിയുക…
ലോക്‌സഭാ ഇലക്ഷനോടനുബന്ധിച്ച് ഇന്ത്യയിലെമ്പാടും പ്രചരിക്കുന്ന ഒരു വാട്‌സാപ്പ് മെസ്സേജിന്റെ നിജസ്ഥിതി പരിശോധിക്കുകയാണ് ന്യൂസ് വിങ്‌സ്. ഉത്തരേന്ത്യയിലടക്കം വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ടൈസ് ഓഫ് ഇന്ത്യ, ന്യൂസ് മിന്റ് പോലുള്ള മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു കൊണ്ടു വന്നിരുന്നു. ഇപ്പോള്‍ കേരളത്തിലാണ് ഈ സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്.
മെസ്സേജ് ഇങ്ങനെ…
”Important :-നിങ്ങള്‍ വോട്ട് ചെയ്യുവാനായി പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍ നിങ്ങളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇല്ല എങ്കില്‍ സെക്ഷന്‍ 49 എ പ്രകാരം ചലഞ്ച് ആവശ്യപ്പെടാന്‍ സാധിക്കുന്നതാണ് .
അതിനായി നിങ്ങളുടെ ആധാര്‍ കാര്‍ഡ് ,ഇലക്ഷന്‍ ഐഡികാര്‍ഡ് എന്നിവ കയ്യില്‍ കരുതുക.
ഇനി മറ്റാരെങ്കിലും നിങ്ങളുടെ വോട്ട് ചെയ്തു എന്ന് കാണുകയാണെങ്കില്‍ , നിങ്ങള്‍ക്ക് ടെന്‍ഡര്‍ വോട്ട് ചെയ്യുവാന്‍ സാധിക്കുന്നതാണ്
ഒരു ബൂത്തില്‍ 14 ശതമാനത്തിന് മുകളില്‍ ടെന്‍ഡര്‍ വോട്ട് രേഖപ്പെടുത്തുകയാണ് എങ്കില്‍ റീപോളിങ് നടക്കുന്നതാണ്.
ഈ വിവരം പരമാവധി എല്ലാവരിലും എത്തുവാനായി ഷെയര്‍ ചെയ്യുക.”
ഈ വാട്‌സാപ്പ് മെസ്സേജില്‍ പറയുന്നത് പോലെയല്ല കാര്യങ്ങള്‍. നമുക്കിതൊന്ന് പരിശോധിക്കാം. പ്രധാനമായും 3 അവകാശ വാദങ്ങളാണ് ഈ മെസ്സേജിലുള്ളത്.
[one_half][/one_half][divide]
Advt:
സോഷ്യൽ മീഡിയയിൽ തരംഗമാവാൻ…
നിങ്ങളുടെ ബിസിനസിനെ ശ്രദ്ധാ കേന്ദ്രമാക്കാൻ ..
ക്രീയേറ്റീവ് മോഷൻ പോസ്റ്ററുകളുടെ സാധ്യതകൾ തേടൂ …
[divide]
പ്രചരിക്കുന്ന ഒന്നാമത്തെ അവകാശ വാദം…
1. നിങ്ങള്‍ വോട്ട് ചെയ്യുവാനായി പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍ നിങ്ങളുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇല്ല എങ്കില്‍ സെക്ഷന്‍ 49 എ പ്രകാരം ചലഞ്ച് ആവശ്യപ്പെടാന്‍ സാധിക്കുന്നതാണ്. അതിനായി നിങ്ങളുടെ ആധാര്‍ കാര്‍ഡ് ,ഇലക്ഷന്‍ ഐഡികാര്‍ഡ് എന്നിവ കയ്യില്‍ കരുതുക
ഇത് തീര്‍ത്തും തെറ്റാണ്. നിങ്ങളുടെ പേര് വോട്ടര്‍ ലിസ്റ്റില്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും വോട്ട് ചെയ്യാന്‍ സാധിക്കില്ല. നിങ്ങളുടെ പേര് വോട്ടര്‍ ലിസ്റ്റില്‍ ഉണ്ടോ എന്ന് ആദ്യം പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം പോളിംഗ് സ്‌റ്റേഷനിലേക്ക് ചെല്ലുക. നിങ്ങളുടെ പേര് വോട്ടര്‍ ലിസ്റ്റിലുണ്ടോ എന്നറിയാന്‍ https://electoralsearch.in/ എന്ന നാഷണല്‍ വോട്ടേര്‍സ് സര്‍വ്വീസ് പോര്‍ട്ടറില്‍ പരിശോധിക്കുക.
1961 ഇലക്ഷന്‍ നിയമത്തിലെ സെക്ഷന്‍ 49A,ല്‍ എവിടേയും വാട്സ്ആപ്പിൽ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത് പോലൊരു നിയമത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ചലഞ്ച്ഡ് (Challenged vote ) വോട്ടിനെ ചലഞ്ച് (challenge vote ) വോട്ടെന്ന് തെറ്റായി വ്യാഖ്യാനിക്കുകയാണിവിടെ. വോട്ടറുടെ ഐഡിയില്‍ പോളിംഗ് ഏജന്റിന് സംശയമുണ്ടാവുകയും അത് പരിശോധിക്കുന്നതിനു വേണ്ടി പോളിംഗ് ഏജന്റ് വോട്ടറുടെ ഐഡി പ്രൊസീഡിംഗ് ഓഫീസര്‍ക്ക് നല്‍കി പരിശോധന നടപ്പാക്കുന്നതുമാണ് ചലഞ്ച്ഡ് വോട്ട്.
പ്രചരിക്കുന്ന രണ്ടാമത്തെ അവകാശ വാദം…
2. മറ്റാരെങ്കിലും നിങ്ങളുടെ വോട്ട് ചെയ്തു എന്ന് കാണുകയാണെങ്കില്‍ , നിങ്ങള്‍ക്ക് ടെന്‍ഡര്‍ വോട്ട് ചെയ്യുവാന്‍ സാധിക്കുന്നതാണ്.
വാട്സ്ആപ്പിൽ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്ന ഈ വാദത്തിനേ കഴമ്പുള്ളൂ. 1961 ഇലക്ഷന്‍ നിയമത്തിലെ 42-വിഭാഗത്തില്‍ ഇത് പറയുന്നുണ്ട്. പ്രൊസീഡിംഗ് ഓഫീസറുടെ കയ്യില്‍ ടെന്‍ഡേര്‍സ് വോട്ട് ചെയ്യാനുള്ള ഫോം ഉണ്ടാവും. ഓഫീസറുടെ പ്രത്യേക ഒപ്പോടു കൂടി വോട്ടര്‍ക്ക് ടെന്‍ഡര്‍ വോട്ട് ചെയ്യാം.
പ്രചരിക്കുന്ന മൂന്നാമത്തെ അവകാശ വാദം…
3. ഒരു ബൂത്തില്‍ 14 ശതമാനത്തിന് മുകളില്‍ ടെന്‍ഡര്‍ വോട്ട് രേഖപ്പെടുത്തുകയാണ് എങ്കില്‍ റീപോളിങ് നടക്കുന്നതാണ്.
ഇത് തീര്‍ത്തും തെറ്റായ അവകാശ വാദമാണ്.
ഇലക്ഷന്‍ റിസള്‍ട്ടിലുള്ള നേരിയ ഭൂരിപക്ഷമുള്ള വിജയം നടക്കുന്നിടത്തേ ടെന്‍ഡര്‍ വോട്ടുമായി ബന്ധപ്പെട്ട റീപോളിംഗ് നടക്കുകയുള്ളൂ… രേഖപ്പെടുത്തിയ ടെന്‍ഡര്‍ വോട്ടിനേക്കാള്‍ ചെറിയ ഭൂരിപക്ഷത്തിന് സ്ഥാനാര്‍ത്ഥി തോറ്റാല്‍ അവിടെ റീപോളിംഗ് നടത്താം. അതിനും 14 ശതമാനത്തിന്റെ ആധികാരികമായ യാതൊരു കണക്കും ഇലക്ഷന്‍ കമ്മീഷന്‍ മുന്നോട്ടു വെക്കുന്നില്ല. ചുരുക്കി പറഞ്ഞാല്‍ 14 ശതമാനം ടെന്‍ഡര്‍ വോട്ട് നടന്നിടത്ത് റീ പോളിംഗ് നടത്തും എന്നുള്ളത് പൊള്ളയായ അവകാശ വാദമാണ്.
പ്രചരിക്കുന്ന വാട്‌സാപ്പ് സന്ദേശത്തില്‍ ടെന്‍ഡര്‍ വോട്ടുമായി ബന്ധപ്പെട്ട ചെറിയ ചില വിവരങ്ങളൊഴിച്ച് മറ്റുള്ളതെല്ലാം തെറ്റാണ്.
നിങ്ങളുടെ പേര് വോട്ടര്‍ ലിസ്റ്റിലുണ്ട്, എന്നാല്‍ വോട്ടര്‍ ഐഡി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ താഴെ കാണുന്ന രേഖകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വോട്ടു ചെയ്യാം…
ആധാര്‍ കാര്‍ഡ്, പാസ് പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ബാങ്കുകളോ പോസ്റ്റ് ഓഫീസോ അംഗീകരിച്ച ഫോട്ടോയോടു കൂടിയ പാസ് ബുക്കുകള്‍, PSA/ പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ അംഗീകരിച്ച സര്‍വ്വീസ് ഐഡന്റിറ്റി കാര്‍ഡ്, NPRനു കീഴില്‍ RGI അംഗീകാരമുള്ള സ്മാര്‍ട്ട് കാര്‍ഡ്, MGNREGA ജോബ് കാര്‍ഡ്, മിനിസ്റ്ററി ഓഫ് ലേബറിനു കീഴിലുള്ള ഹെല്‍ത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്.
സൂക്ഷിക്കുക; വാട്‌സാപ്പില്‍ പ്രചരിക്കുന്ന പൊള്ളയായ അവകാശ വാദങ്ങളില്‍ ആധികാരികത പരിശോധിക്കാതെ ഷെയര്‍ ചെയ്യാതിരിക്കുക. നിയമപരമായി ഇത് കുറ്റകരമാണ്.