രാഹുലിന്റെ വയനാട് സ്ഥാനാർത്ഥിത്വം ; പരസ്യ വിമർശനവുമായി കാന്തപുരം വിഭാഗം

രാഹുല്‍‌ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ സമസ്ത കാന്തപുരം വിഭാഗം. രാഹുല്‍ വയനാട്ടില്‍ എത്തിയതോടെ മതേതരത്വം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച പാര്‍ട്ടികള്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ടായതായി സംഘടനയുടെ നിയന്ത്രണത്തിലുള്ള സിറാജില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തി. മതേതര ചേരിയിലുള്ളവര്‍ക്ക് പരസ്പരം പായാരം പറയാനുള്ള അവസരം മാത്രമാണ് രാഹുലിനെ വയനാട്ടിലേക്ക് എഴുന്നള്ളിച്ചതിലൂടെ ലഭിക്കുകയെന്ന പരിഹാസവും കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ സമസ്ത കാന്തപുരം വിഭാഗം നടത്തുന്നു.

രാഹുലിന്റെ വരവോടെ കേരളത്തില്‍ സംഘപരിവാറിനും പുതിയ ഊര്‍ജ്ജം ലഭിച്ചുവെന്ന കണ്ടെത്തലോടെയാണ് സമസ്ത കാന്തപുരം വിഭാഗം നേതാവിന്റെ കോണ്‍ഗ്രസ് വിമര്‍ശനം. രാഹുല്‍ വയനാട്ടിലെത്തിയതോടെ മതേതര പാര്‍ട്ടികള്‍ക്കിടയില്‍ കടുത്ത ഭിന്നത ഉടലെടുത്തു. ഇടതുപക്ഷത്തെ വിമര്‍ശിക്കുകയില്ലെന്ന രാഹുലിന്‍റെ വാക്കുകള്‍ കൊണ്ട് ഈ ചേരിതിരിവ് പരിഹരിക്കാനാവില്ല. പ്രത്യയശാസ്ത്രപരമായി ഫാസിസത്തെ നേരിടുന്ന ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തി പിന്നീട് കോണ്‍ഗ്രസും ബി.ജെ.പിയും മാത്രം ഏറ്റുമുട്ടുന്ന സാഹചര്യം വന്നാല്‍ കേരളത്തിന്റെ മതേതര ഭാവി എന്തായിരിക്കും. രാഹുലിന്‍റെ കേരളത്തിലേക്കുള്ള വരവ് കൊണ്ട് യു.ഡി.എഫിന് രണ്ട് സീറ്റ് അധികം ലഭിച്ചാക്കാമെന്നതിനപ്പുറം മറ്റൊരു നേട്ടവുമില്ലെന്നാണ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കൂടിയായ ലേഖകന്‍ റഹ്മത്തുള്ള സഖാഫിയുടെ വാദം.

ഫാസിസ്റ്റുകള്‍ വിഭാഗീയ ചിന്തകള്‍ ഉയര്‍ത്തുന്ന ഘട്ടത്തില്‍ മതേതര മുന്നണിയിലുള്ളവര്‍ക്ക് പരസ്പരം പായാരം പറയാനുള്ള അവസരം മാത്രമാണ് രാഹുല്‍ സൃഷ്ടിക്കുന്നതെന്ന് കുറ്റപ്പെടുത്തുന്ന കാന്തപുരം വിഭാഗം കേരളത്തിന് പുറത്ത് കോണ്‍ഗ്രസിനോട് മത്സരിക്കുന്ന ലീഗിനെയും യു.ഡി.എഫിനെ പിന്തുണച്ച വെല്‍ഫെയര്‍പാര്‍ട്ടിയേയയും പരിഹസിക്കുകയും ചെയ്യുന്നു. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിനെ ഇത്ര പരസ്യമായി ഒരു മുഖ്യധാര മുസ്ലീം സംഘടന വിമര്‍ശനം ഉന്നയിക്കുന്നത് ഇതാദ്യമാണ്.സമസ്ത കാന്തപുരം വിഭാഗം തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എം അനുകൂല നിലപാട് സ്വീകരിക്കുമെന്ന സൂചനകള്‍ക്കിടെയാണ് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും വിമര്‍ശിച്ച് പരസ്യ നിലപാട് ഉയര്‍ത്തുന്നതെന്നും ശ്രദ്ധേയമാണ്.

error: Content is protected !!