ക്യാൻസറിന് കാരണമാകുന്നു ; ജോൺസെൺസിന്റെ ബേബി ഷാംപൂ നിരോധിക്കാൻ നിർദ്ദേശം
ജോണ്സണ് ആൻഡ് ജോണ്സണ് കന്പനിയുടെ ബേബി ഷാംപുവിന്റെ വിൽപ്പന രാജ്യത്ത് എല്ലായിടത്തും നിർത്തലാക്കാൻ ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് നിർദേശം നൽകിയത്. സ്റ്റോക്കുകളിൽ നിലവിലുള്ളതും പിൻവലിപ്പിക്കണം. അർബുദത്തിനു കാരണമാകുന്ന ഘടകങ്ങൾ പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജോണ്സണ് ആൻഡ് ജോണ്സണ് ബേബി ഷാംപൂ, ടാൽകം പൗഡർ എന്നിവയിൽ കാൻസറിനു കാരണമാകുന്ന ഘടകങ്ങൾ ഉണ്ടെന്ന പരാതികളിന്മേൽ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള സാന്പിളുകൾ ദേശീയ ബാലാവകാശ കമ്മീഷൻ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ രാജസ്ഥാനിൽ നിന്നെടുത്ത സാന്പിളിൽ ജയ്പൂരിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി നടത്തിയ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യ നടപടിയെടുത്തിരിക്കുന്നത്.
ആന്ധ്രപ്രദേശ്, ജാർഖണ്ഡ്, മധ്യപ്രദേശ്, ആസാം എന്നിവിടങ്ങളിൽ നിന്നുള്ള സാന്പിളുകളുടെ പരിശോധന ഫലം ഉടൻ ലഭ്യമാകുമെന്നാണ് കമ്മീഷൻ നൽകുന്ന സൂചന. ടാൽകം പൗഡറിന്റെ പരിശോധന ഫലവും എത്രയും വേഗം ലഭ്യമാക്കാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. കാൻസറിനു കാരണമാകുന്ന ഘടകങ്ങളും ആസ്ബറ്റോസിന്റെ അംശങ്ങളും കണ്ടെത്തിയതിനെ തുടർന്ന് വിവിധ ലോകരാജ്യങ്ങളിൽ നടന്ന കേസുകളിൽ ജോണ്സണ് ആൻഡ് ജോണ്സണ് കന്പനിക്കു കോടതി വൻ പിഴ വിധിച്ചിരുന്നു.
ഇക്കഴിഞ്ഞ മാർച്ചിൽ ടെറി ലീവിറ്റ് എന്ന യുവതി നൽകിയ പരാതിയിൽ 2.9 കോടി നഷ്ടപരിഹാരം നൽകാനായിരുന്നു കോടതി ഉത്തരവ്. വ്യാപകമായി പരാതികളും ഉയരുന്പോഴും ജോണ്സണ് ആൻഡ് ജോണ്‍സണിന്റെ ബേബി ഉത്പന്നങ്ങൾ പിൻവലിക്കാൻ കന്പനി തയാറായിട്ടില്ല.