ഏറ്റുമാനൂരിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ സ്ത്രീയുടെ മൃതദേഹം
ആൾ താമസമില്ലാത്ത വീട്ടിൽ ജോലിക്കായി വിളിച്ചു വരുത്തിയ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. സ്ത്രീയെ വിളിച്ചുവരുത്തിയതെന്നു കരുതുന്നയാളെ സംഭവത്തിന് പിന്നാലെ കാണാതായി. ഏറ്റുമാനൂർ വിമല ആശുപത്രിക്ക് സമീപമുള്ള വീടിന്റെ അടുക്കളയിൽ കട്ടച്ചിറ സ്വദേശിനി ഉഷാകുമാരി (50)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമ കുടുംബ സമേതം ദക്ഷിണാഫ്രിക്കയിലാണ്.
വീട്ടുടമയുടെ തറവാട് വീട്ടിലെ ജോലിക്കാരനായ പാദുവ സ്വദേശി പ്രഭാകരൻ എന്നയാളാണ് വീടും പറന്പും നോക്കി പരിപാലിക്കുന്നത്. ഇയാൾ ഇന്നു രാവിലെ 9.30ന് തറവാട് വീട്ടിലേക്ക് ഫോണിൽ വിളിച്ച് സ്ത്രീ മരിച്ച വിവരം അറിയിക്കുകയായിരുന്നു. വീട്ടു ജോലിക്കെത്തിയ സ്ത്രീ മരിച്ചെന്നും ഞാൻ പോകുവാണെന്നുമായിരുന്നു ഫോണിൽ അറിയിച്ചത്. തറവാട് വീട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.
പോലീസ് എത്തി മൃതദേഹം പരിശോധിച്ചു. പുറമെ മുറിവൊന്നും കാണാനില്ല. സ്ഥലത്തെ തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.