അവസാന പന്തിൽ ഭാഗ്യം ; രാജസ്ഥാനെതിരെ ചെന്നൈക്ക് ജയം
ആവേശം അവസാന പന്തുവരെ ആളിക്കത്തിയ മല്‍സരത്തില്‍ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് നാലു വിക്കറ്റ് ജയം. രാജസ്ഥാൻ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം ചെന്നൈ അവസാന പന്തിൽ മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെയും അമ്പാട്ടി റായുഡുവിന്റെയും ഇന്നിംഗ്സുകളാണ് ജയം സമ്മാനിച്ചത്. ഐപിഎല്ലിൽ 100 വിജയങ്ങൾ നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റിക്കാർഡും ജയത്തോടെ ധോണി സ്വന്തമാക്കി.
അവസാന പന്തില്‍ ജയിക്കാൻ ചെന്നൈയ്ക്ക് മൂന്നു റണ്‍സ് വേണമായിരുന്നു. ബൗളറിഞ്ഞ ബെൻ സിക്സറടിച്ച മിച്ചര്‍ സാന്റ്നറാണ് ചെന്നൈക്കായി വിജയ റണ്‍ നേടിയത്. അവസാന ഓവറില്‍ 18 റണ്‍സായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തു തന്നെ രവീന്ദ്ര ജഡേജ സിക്സര്‍ പറത്തി. മൂന്നാം പന്തില്‍ ധോണിയുടെ വിക്കറ്റ് തെറിച്ചു. നാലാം പന്ത് നോബോള്‍ വിളിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തതു ഗ്രൗണ്ടിൽ നാടകീയ സംഭവങ്ങൾക്ക് കാരണമായി. ധോണി പിച്ചിലെത്തി അമ്പയര്‍മാരോട് രൂക്ഷമായി സംസാരിച്ചു. പക്ഷേ തീരുമാനം മാറ്റാൻ അമ്പയർമാർ തയാറായില്ല. എന്നാൽ അവസാന പന്ത് സിക്സർ പായിച്ച് സാന്റ്നർ ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു.
152 പിന്തുടർന്ന ചെന്നൈ തുടക്കത്തിൽ തകർച്ച നേരിട്ടു. ഷെയ്ൻ വാട്സൺ(0), സുരേഷ് റെയ്ന (4), ഫാഫ് ഡുപ്ലെസിസ് (7) കേദാര്‍ ജാദവ് (1) എന്നിവർ വേഗം മടങ്ങി. ഇതോടെ ക്രീസിൽ ഒത്തുച്ചേർന്ന ധോണി-റായിഡു സഖ്യം ചെന്നൈയിലെ വിജയത്തിലേക്ക് നയിച്ചു. റായുഡു 47 പന്തില്‍ 57 റണ്‍സെടുത്ത് പുറത്തായി. 43 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത ധോണി അവസാന ഓവറിലാണ് പുറത്താകുന്നത്. ബെൻ സ്റ്റോക്സ് രണ്ടും ധവാൽ കുൽക്കർണി, ഉനാദ്കട്, ആർച്ചർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തിരുന്നു. 26 പന്തിൽ 28 റൺസെടുത്ത ബെൻ സ്റ്റോക്സാണ് ടോപ് സ്കോറർ. മികച്ച തുടക്കം കിട്ടിയെങ്കിലും രാജസ്ഥാനു മുതലാക്കാനായില്ല. 17 പന്തില്‍ നിന്ന് 31 റണ്‍സ് തികച്ച ശേഷമാണ് ഓപ്പണിംഗ് കൂട്ടുക്കെട്ട് പിരിയുന്നത്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ(11 പന്തിൽ 14) ആദ്യം പുറത്തായി. 10 പന്തിൽ 23 റൺസുമായി ജോസ് ബട്ട്ലറും മടങ്ങി. പിന്നീട് കൃത്യമായ ഇടവേളകളില്‍ രാജസ്ഥാന് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു.
മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു സാംസണ് (ആറ്) ഇത്തവണ നിരാശപ്പെടുത്തി. രാഹുല്‍ ത്രിപാഠി(10), സ്റ്റീവ് സ്മിത്ത്(15), രാഹുൽ പരംഗ്(16) എന്നിവരുടെ വേഗം കൂടാരം കയറി. മികച്ച രീതിയിൽ ബാറ്റുവീശിയ സ്റ്റോക്സിന് പക്ഷേ റൺറേറ്റ് ഉയർത്താൻ സാധിച്ചില്ല. ശ്രേയസ് ഗോപാലാണ്(ഏഴു പന്തിൽ 19) രാജസ്ഥാനെ 150 കടത്തിയത്. സൂപ്പർ കിംഗ്സിന് വേണ്ടി ചാഹര്‍, താക്കൂര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മിച്ചൽ സാന്റ്നെർ ഒരു വിക്കറ്റും നേടി.