ഇരിട്ടി ചരളില്‍ കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച ഒന്നര കിന്റൽ മാങ്ങ നശിപ്പിച്ചു
ഇരിട്ടി: ചരളില്‍ വിഷപദാര്‍ത്ഥം ഉപയോഗിച്ച് പഴുപ്പിച്ച ഒന്നര കിന്റലോളം മാങ്ങ ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പും ചേര്‍ന്ന് പിടിച്ചെടുത്തു നശിപ്പിച്ചു. ഒരാള്‍ക്കെതിരെ കേസെടുത്തു. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങയാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചരല് ഓസി കുന്നില്‍ ആളൊഴിഞ്ഞ സ്ഥലത്തുള്ള ഷെഡില്‍ നിന്നാണ് മാങ്ങ കണ്ടെത്തിയത്. റബര്‍ തോട്ടത്തില്‍ ഉള്ള ഷെഡിലാണ് കാന്‍സറിന് കാരണമായേക്കാവുന്ന മാരക വിഷപദാര്‍ത്ഥമായ കാര്‍ബൈഡ് ഉപയോഗിച്ച് മാങ്ങ പഴുപ്പിച്ചതായി കണ്ടെത്തിയത്. മാങ്ങ പഴുക്കാനായി നിറച്ചുവച്ച ബോക്സിനകത്തും കടലാസിലും കാര്‍ബൈഡ് കണ്ടെത്തി. പിടകൂടിയ മാങ്ങകള്‍ കത്തിച്ചുകളഞ്ഞു. ശ്രീകണ്ഠപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഷെഡ് പ്രവര്‍ത്തിച്ചിരുന്നത്. പ്രദേശത്തെ വട്ടക്കാട്ടില്‍ സന്തോഷാണ് മാങ്ങ പഴുപ്പിക്കുന്നതെന്ന് കണ്ടെത്തി. ഇയാള്‍ക്കെതിരെയാണ് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ സി. എ. ജനാര്ദനന്, പയ്യന്നൂര്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോക്ടര്‍ പി. ധനശ്രീ, ബിന്ദുരാജ്, ആരോഗ്യവകുപ്പ് പ്രവര്‍ത്തകരായ സി. വിനോജ്,ജോഷി ഫിലിപ്പ്, ബി. വിഷ്ണു, കെ. ദീപു കുമാര്‍, എം.പി. ശ്രുതി തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.