കരമന കൊലപാതകം ; അഞ്ച് പേർ പിടിയിൽ
കരമനയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർ പിടിയിൽ. എട്ട് പേരെ ഇനിയും പിടികൂടാനുണ്ട്. ഇവർ അന്യസംസ്ഥാനങ്ങളിലേക്ക് കടന്നതായാണ് പോലീസ് നിഗമനം. ഇവർക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
കേസ് അന്വേഷണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. ഉത്സവത്തിനിടെ ഉണ്ടായ തർക്കമാണ് പ്രതികാരമായതെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. ചൊവ്വാഴ്ചയാണ് മണക്കാട് കൊഞ്ചിറവിള ഒരുക്കന്പിൾ വീട്ടിൽ ഗിരീഷിന്റെ മകൻ അനന്ദുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
സംഭവത്തിൽ പോലീസ് ഇടപെടൽ വൈകിയതിന് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഒരു മാസത്തിനകം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അനന്ദുവിനെ തട്ടിക്കൊണ്ടുപോയ വിവരമറിയിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞ ശേഷമാണ് പോലീസ് എത്തിയതെന്ന് ദൃക്സാക്ഷികൾ പ്രതികരിച്ചിരുന്നു. പോലീസ് തുടക്കത്തിൽ അന്വേഷണത്തിൽ സജീവമായിരുന്നില്ലെന്ന് യുവാവിന്റെ ബന്ധുക്കളും ആരോപിച്ചിരുന്നു.