ജേക്കബ് തോമസ് രാജിവെച്ചു ; ഇനി ചാലക്കുടിയിലേക്ക്
ഡിജിപി ജേക്കബ് തോമസ് ഐപിഎസ് പദവിയിൽനിന്നും വിരമിച്ചു. ചീഫ് സെക്രട്ടറിക്കും കേന്ദ്രസർക്കാരിനും അദ്ദേഹം സ്വയം വിമരമിക്കലിനുള്ള അപേക്ഷ നൽകി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ട്വന്റി 20 കൂട്ടായ്മയുടെ ചാലക്കുടിയിലെ സ്ഥാനാർഥിയായി മത്സരിക്കാനാണ് അദ്ദേഹം രാജിവച്ചിരിക്കുന്നത്. രാജിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിക്കാനായാല്‍ ഞായറാഴ്ച ജേക്കബ് തോമസിന്റെ പേര് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
2017 ഡിസംബർ 30 മുതൽ അദ്ദേഹം സസ്പെൻഷനിലാണ്. ജേക്കബ് തോമസ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണവും നേരിടുന്നുണ്ട്. മുപ്പത്തിമൂന്നു വർഷത്തെ സർവീസിനു ശേഷമാണ് അദ്ദേഹം സർവീസിൽനിന്നും വിരമിക്കുന്നത്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ചതാണ് ജേക്കബ് തോമസിനെ സസ്പെൻഷൻ ലഭിക്കാൻ ഇടയാക്കിയത്. പിന്നീട് സർക്കാരിന്റെ അനുമതിയില്ലാതെ പുസ്കമെഴുതിയതിന് സസ്പെൻഷൻ ദീർഘിപ്പിച്ചു.
അരാഷ്ട്രീയ കൂട്ടായ്മയായ ട്വന്റി 20 യുടെ സ്ഥാനാർഥിയായി ചാലക്കുടിയിൽ ജേക്കബ് തോമസ് എത്തുമ്പോൾ ഇരുമുന്നണികൾക്കും വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. വിജിലന്‍സ് ഡയറക്ടറായിരിക്കെ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ നേടിയ അഴിമതി വിരുദ്ധ പ്രതിച്ഛായയാണ് ജേക്കബ് തോമസിനെ തെരഞ്ഞെടുപ്പ് ഗോദയിലെ ശക്തനായ പോരാളിയാക്കുന്നത്.