ഏഴ് വയസുകാരനെ ക്രൂരമായി മർദിച്ച സംഭവം ; പ്രതി അരുണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
തൊടുപുഴയിൽ ഏഴ് വയസുകാരന് ക്രൂര മർദ്ദനമേറ്റ സംഭവത്തില്‍ അറസ്റ്റിലായ പ്രതി അരുൺ ആനന്ദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവം നടന്ന വാടക വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് തീരുമാനം. കേസിൽ എല്ലാ തെളിവുകളും പ്രതിക്കെതിരായി ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.
ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി തലയോട്ടി തകർന്ന് ചികിത്സയിൽ കഴിയുന്ന ഏഴ് വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ അമ്മയുടെ മൊഴി കൂടി ലഭിച്ചതോടെ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന നിലയിൽ അന്വേഷണം എത്തിക്കാൻ പൊലീസിന് സാധിച്ചു. എല്ലാ തെളിവുകളും ഫോറൻസിക്ക് പരിശോധനയടക്കം നടത്തി പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയും കുറ്റം സമ്മതിച്ചതായാണ് സൂചനകൾ. രാവിലെ തൊടുപുഴയ്ക്ക് സമീപമുള്ള വാടക വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുക്കും. കുട്ടികളുടെ അമ്മയാണ് കേസിലെ പ്രധാന സാക്ഷി. കുട്ടിയുടെ മുത്തശ്ശിയും കേസിൽ നിർണ്ണായക മൊഴി നൽകിയിട്ടുണ്ട്. മൂന്നര വയസുള്ള രണ്ടാമത്തെ കുട്ടിയെ ആക്രമിച്ച കേസിലും അരുണിനെതിരെ പൊലീസ് കേസ് എടുക്കും. ചൈൽഡ് ലൈൻ ആണ് മൂന്നര വയസുള്ള കുട്ടിയെ സംരക്ഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിർദ്ദേശിച്ച പ്രകാരം ജില്ലാ കലക്ടറും എസ്. പിയും റിപ്പോർട്ട് നൽകി. തെളിവെടുപ്പിനായി പോലീസ് വലിയ സന്നാഹം ഒരുക്കും.