എ ഐ സി സി ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പട്ടത്തിന് ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പൊതുപരിപാടി ലക്‌നൗവിൽ …

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള പ്രിയങ്ക ഗാന്ധിയുടെ ആദ്യ പൊതുപരിപാടികള്‍ക്ക് നാളെ ലക്നൗവില്‍ തുടക്കമാകും. കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിയും പുതുതായി ചുമതലയേറ്റ ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയെ അനുഗമിക്കും.

പ്രിയങ്ക ഗാന്ധിയുടെ ആദ്യ പൊതുപരിപാടിക്കാണ് നാളെ തുടക്കമാകുന്നത്. പ്രിയങ്കയെ വരവേല്‍ക്കാന്‍ ഇതിനകം ഉത്തര്‍പ്രദേശിലെ ലക്നൌ ഒരുങ്ങിക്കഴിഞ്ഞു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള പ്രിയങ്കയുടെ നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് നാളെ തുടക്കമാകുന്നത്. ലക്നൌവില്‍ വിമാനമിറങ്ങിയാല്‍ പാര്‍ട്ടി ഓഫീസ് വരെ നീളുന്ന റോഡ്ഷോ, ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായും ഭാരവാഹികളുമായും കൂടിക്കാഴ്ച. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ വിവിധ തലത്തിലുള്ള പാര്‍ട്ടി നേതൃത്വവുമായും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച. ഇതോടെ പരോക്ഷമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കാണ് ഉത്തര്‍പ്രദേശില്‍ തുടക്കമാകുന്നത്.

80 ലോക്സഭ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 42 സീറ്റുകളാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിലുള്ളത്. ബി.എസ്.പിയുടെയോ എസ്.പിയുടെയോ ഭാഗമല്ലാതെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രിയങ്കയുടെ വരവിനെതിരെ ശക്തമായ പ്രചാരണമാണ് ബി.ജെ.പി അഴിച്ചുവിട്ടിരുന്നത്. പ്രിയങ്കയുടെ വരവ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശമാകും എന്നതോടൊപ്പം ബി.ജെ.പിക്ക് കനത്ത തിരിച്ചടി ഉണ്ടാക്കാന്‍ കഴിയും എന്നതാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. എസ്.പി, ബി.എസ്.പി പാര്‍ട്ടികള്‍ക്കും പ്രിയങ്കയുടെ വരവ് ക്ഷീണമുണ്ടാക്കിയേക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നുണ്ട്.

error: Content is protected !!